Friday, 5 January 2018

സുപ്രഭാതം

      ആരാ പറഞ്ഞത് ഇന്നുകൾ ഇന്നലെകളുടെ തുടർക്കഥയാണെന്ന്?...ശുദ്ധ മണ്ടത്തരം. ഇന്നുകൾ ഒരു പുതിയതുടക്കമാണ്.ഒരു കാലത്ത് പുലരികളെ എനിക്കു ഭയമായിരുന്നു. പുലരിയെ പഴി പറഞ്ഞു കൊണ്ട് മനസില്ലാ മനസോടെ പുതപ്പിനടിയിൽ നിന്ന് ദു:ഖത്തോടെയിറങ്ങുന്ന സ്വഭാവമായിരുന്നു എനിക്ക്. പുതിയ ദിനത്തിൽ സായന്തനം വരെ ചെയ്തു തീർക്കേണ്ട പണികൾ, അസൈൻമെന്റുകൾ, പ്രാക്ടിക്കലുകൾ, ടെസ്റ്റു പേപ്പറുകൾ എന്നിങ്ങനെ നൂറു നൂറു കാര്യങ്ങളാണ് ഓരോ ദിവസവും രാവിലെ എന്റെ മനസിലൂടെ കടന്നു പോവുക. ഇനി സായന്തനമായാലോ... പിറ്റേന്നു ഹാജരാക്കേണ്ട പ്രവർത്തനങ്ങളുടെ പിന്നാലെയുള്ള മരണപ്പാച്ചിലും.ഏതൊരു സ്കൂൾ വിദ്യാർത്ഥിക്കും തോന്നാവുന്ന ഇത്തരം കഷ്ടപ്പാടുകൾക്കു പുറമേ ദു:സഹമായിരുന്നു രാവിലെയുള്ള കായികാഭ്യാസം.പി.ടി. ടീച്ചർ അവധിയിലായിരിക്കണേ, അതിരാവിലെ മഴയായിരിക്കണേ എന്നുള്ള പ്രാർത്ഥനകളൊക്കെയും വ്യർത്ഥമാവുകയായിരുന്നു പതിവ്.
         ചുരുങ്ങിയ കാലയളവിൽത്തന്നെ എന്റെ ചിന്തകൾ നന്നേമാറിയിരിക്കുന്നു. കാലത്തിന്റെ അനിവാര്യതയ്ക്കനുസരിച്ച് ഞാൻ എന്റെ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു. കോളേജ് ജീവിതത്തിലെത്തിയപ്പോഴും ഹോസ്റ്റൽ ജീവിതം തന്നെ തുടരാനുറപ്പിച്ചപ്പോഴും ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് പുലരികളെ എനിക്കിഷ്ടമാണ് .സൂര്യനുദിക്കാനായി കാത്തിരിക്കാറുണ്ട്. കോളേജിലായതിൽപ്പിന്നെ ,കൃത്യസമയത്തു തന്നെ
 വ്യായാമം ചെയ്യണമെന്നും ആരും നിർബന്ധിക്കാറില്ല.ക്ലാസിൽ പോകുന്നതും കൃത്യസമയത്ത് ഹോസ്റ്റലിലെത്തുന്നതും തന്നിഷ്ടമായി മാറി. ഇത്രയൊക്കെയായിട്ടും സ്വയം നേർവഴിക്കു നയിക്കാനുള്ളപക്വതമനസും കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.
        ധനുമാസ പുലരികൾ എപ്പോഴും സുന്ദരമാണല്ലോ. ഇളം മഞ്ഞും, തണുപ്പും...!വിശാലമായ ക്യാമ്പസിലൂടെയുള്ള രാവിലെ യാത്രകൾ എപ്പോഴും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. എല്ലാതരത്തിലുള്ള സമ്മർദങ്ങളും ഒഴിവാക്കാൻ ഈ പുലരികളുടെ സൗന്ദര്യം തന്നെ ധാരാളം.
      ആറുമണിക്കു മുൻപു തന്നെ കൂടുവിട്ട് ഇര തേടിപ്പോകുന്ന കിളികളാണ് എന്നെ മിക്കപ്പോഴും ആകർഷിക്കുക. തണുത്തപുലരിയിൽ ഒരു സംഘമായി പറന്ന് സന്തോഷത്തോടെ സായന്തനത്തിൽ മടങ്ങിയെത്തുന്ന കുരുവിക്കൂട്ടങ്ങൾ നൽകുന്ന പ്രചോദനം ഒന്നു വേറെ തന്നെ .ഇടയ്ക്കൊക്കെ മയിലും മൈനകളും ഒക്കെ വരാറുണ്ട്. നമ്മൾ മനുഷ്യരെ ഇവർ ഭയക്കുന്നതിനാൽ കഴിവതും ഞാനിവയെക്കാണുമ്പോൾ ദൂരെ മാറി നിന്ന് ചിന്തയിൽ മുഴുകുകയാണ് പതിവ്. പ്രകൃതിയുടെ സന്തുലനതയ്ക്ക് കോട്ടം വരുത്താൻ ശ്രമിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.
       രാവിലെകൾ മാത്രം പ്രദാനം ചെയ്യുന്ന ഇത്തരം സുന്ദരദൃശ്യങ്ങളെ ഉറക്കത്താൽ അകറ്റി നിർത്തുന്നവരോട് എനിക്കു സഹതാപമാണ്. വ്യത്യസ്തങ്ങളായ പക്ഷികളും, പൂമ്പാറ്റകളും, പുൽനാമ്പുകളും, പുതുതായി കൺ തുറന്ന അരളിപ്പൂക്കളും, ആരാലും ശ്രദ്ധിക്കപ്പെടാതെ റോഡരികിൽ തഴച്ചുവളരുന്ന എരിക്കുചെടികളും എന്നെ പ്രകൃതിയോടടുപ്പിക്കുന്നതു പോലെ തോന്നി. ചിലപ്പോഴൊക്കെ അത്ഭുതം തോന്നും.എത്രയും പെട്ടെന്ന് നേരം പുലരണേയെന്നതാണ് ഇപ്പോഴുള്ള എന്റെ പ്രാർത്ഥന.
        ഒരിക്കൽ അല്പനേരം കൂടെയുറങ്ങാൻ മഴക്കായി പ്രാർത്ഥിച്ചിരുന്ന ഞാൻ, ഈയിടെ ചാറ്റൽ മഴയുള്ള രാവിലെകളിൽ ആളൊഴിഞ്ഞ ക്യാമ്പസ് റോഡുകളിൽ ഒരു കുടപോലും കൂട്ടാക്കാതെ നടക്കുക പതിവായി. നനഞ്ഞു കുതിർന്ന് ഹോസ്റ്റൽ എൻട്രൻസിലെത്തുമ്പോൾ സെക്യൂരിറ്റിയുടെ പതിവു ചോദ്യമുണ്ട്, ''ഒരു നാൾകൂടെ ജോഗിംഗ് പോകാമെ ഇരിക്ക മാട്ടെ യാ... ?"ഈ ചോദ്യയത്തിന് ഒരു കള്ളച്ചിരി പാസാക്കി ഒഴിഞ്ഞുമാറുകയേ വഴിയുള്ളു. അമ്മയുടെ അസാന്നിധ്യത്തിൽ ഇതെല്ലാം നിസാരമാണുതാനും.എങ്കിലും അവധിക്കാലത്ത് അമ്മയുടെ മടിയിൽ കിടന്ന് ക്യാമ്പസ് വിശേഷങ്ങൾ വാതോരാതെ പറയുന്ന തിരക്കിൽ അറിയാതെയെങ്കിലും എന്റെ ഇത്തരം ലീലാവിലാസങ്ങൾ പുറത്തു വരാറുണ്ട്. ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും ഇതിനോടൊക്കെ ക്ഷമിക്കുക അമ്മയും പതിവാക്കി.