Friday, 20 April 2018

അമ്മ

            നാലാം ക്ലാസിലെ അവധിക്കാലത്ത് തുടങ്ങിയ യാത്രയാണ്. ഇടയ്ക്കെന്നോ നടത്തം മാറ്റി യാത്ര സൈക്കിളിലാക്കി എന്നതൊഴികെ കാര്യമായ മാറ്റമൊന്നുമില്ല.ഓരോ ഞായറാഴ്ചയ്ക്കും വേണ്ടി ഞാൻ കാത്തിരിക്കുന്നതിന്റെ മുഖ്യ കാരണം അന്നു വൈകുന്നേരത്തെ എന്റെയീ യാത്രയാണ്. യാത്രയെന്നു കേൾക്കുമ്പോൾ രണ്ടു കിലോമീറ്ററിൽ കൂടുതലൊന്നുമില്ല. എന്നാലും സുഖമുള്ള യാത്ര. കൊല്ലമിത്ര കഴിഞ്ഞിട്ടും ആ ഒറ്റമുറി വായനശാല തന്നെയാണ് എന്റെ നാട്ടിലെ ഏറ്റവും മികച്ചയിടം അവിടേക്കുള്ള യാത്ര തന്നെയാണ് എന്നെ ഏറ്റവും രസിപ്പിക്കുന്നത്.
         യാത്രയിൽ ഞാൻ ഒരിടത്തിറങ്ങി. ചെറിയൊരു വീട്. വളരെ ചെറിയ കിളിവാതിലെങ്കിലും കുനിയാതെ അകത്തു കടക്കാം. വാതിലു മെല്ലെത്തുറന്ന് അകത്തു കടക്കുമ്പോൾ കഥാപാത്രം കിടക്കയിൽ എഴുന്നേറ്റിരുപ്പാണ് .പക്ഷേ പതിവു പ്രസരിപ്പൊന്നുമില്ല മുഖത്ത്. ആകെ ഒരു വേവലാതിയും കാത്തിരിപ്പിന്റെ മുഷിപ്പും. എന്റെ വരവിനെ ശ്രദ്ധിക്കുന്നതുപോലുമില്ല. വാതിലു തുറന്ന ശബ്ദം കേട്ട് എത്തി നോക്കിയെങ്കിലും എന്റെ മുഖം കണ്ടപ്പോൾ ഗൗരവഭാവത്തിൽ തിരിഞ്ഞിരിപ്പാണ്. ഞാൻ അടുത്ത് ചെന്നിരുന്നു. ഒന്നും മിണ്ടിയില്ല. ഇടയ്ക്കെ പ്പൊഴോക്കെയോ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും എന്നോടല്ല. ഒരിക്കൽ വടികുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. ഞാൻ സഹായിച്ചില്ല. സഹായിച്ചാൽ ഇഷ്ടപ്പെടുകയുമില്ല.
           "നീ ഏതാ കുഞ്ഞേ..." അല്പം പുച്ഛം കലർന്നന ഭാവത്തിൽ എന്നോടു ചോദിച്ചു. "ഇവിടടുത്താ മുത്തശ്ശീ ". നിന്റപ്പന്റെ പേരെന്താ"? ഇനിയുള്ളതെല്ലാം പതിവു കഥ. എന്നെ തിരിച്ചറിയുന്നു... വിശേഷങ്ങൾ തിരക്കുന്നു... എന്നാൽ അടുത്തയാഴ്ച പുതിയ എന്നെ ഞാൻ തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നു...!
             പരിചയപ്പെടൽ കഴിഞ്ഞാാൽ പിന്നെ വിഷമങ്ങളാണ്. തൊണ്ണൂറു വയസോളം പ്രായമുണ്ടെങ്കിലും ആ സ്ത്രീയുടെ മനസിലെ താൻ എന്ന അമ്മയ്ക്ക് വയസ് മുപ്പതു കടന്നിട്ടില്ല. ഇടയ്ക്ക് മുഖംകോപം കൊണ്ട് ജ്വലിക്കും. തന്റെ മകൾ സ്കൂളിൽ പോയിട്ടുമടങ്ങി വന്നില്ല എന്നും, സന്ധ്യയായിട്ടും വീട്ടിൽ വരാതെ കൂട്ടുകാരുമൊത്തു കറങ്ങി നടപ്പാണെന്നും പറയും. തിരികെ വരുമ്പോൾ നല്ല തല്ലു കൊടുക്കുമത്രേ... ഇതും പറഞ്ഞ് കുറച്ചു നേരം മൗനിയായിരിക്കും.
                  ദേഷ്യ മടങ്ങിക്കഴിഞ്ഞാൽ മറവി തിന്നുതീർക്കാത്ത ഓർമകളിൽ നിന്ന് മകൾ സ്കൂളിൽ പോകുന്നതിനു മുൻപ് കാട്ടിക്കൂട്ടിയ കുറുമ്പുകൾ വിവരിക്കും. അയലത്തെ വീട്ടിലെ ചേച്ചി കൊടുത്ത കട്ടൻ ചായ പാതി കുടിച്ച ശേഷം മറ്റേപ്പാതി മകൾ വരുമ്പോൾ കൊടുക്കാൻ മാറ്റി വച്ചേക്കുന്നു. മകളുടെ കുസൃതികളെപ്പറ്റി പറയുമ്പോഴെല്ലാം ആ കണ്ണുകളിൽ അസാധാരണ പ്രസരിപ്പുണ്ടായിരുന്നു.
              താനൊരു മകളാണെന്നോ, ഭാര്യയാണെന്നോ, അമ്മുമ്മയാണെന്നോ അവർക്ക് ഓർമയില്ല. ആകെയുള്ള ഒരേയൊരോർമ്മ താനൊരമ്മയാണെന്നുള്ളതാണ്. ഒരിക്കലും വരുവാനില്ലാത്ത തന്റെ മകളെയും കാത്ത് എന്നും ഒരേയിരിപ്പാണ് .ഇടയ്ക്കൊക്കെ ആരുടെയെങ്കിലും സഹായത്തോടെ വരാന്തയിൽ വന്നിരിക്കും. ഇടവഴിയിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ കൈകൊട്ടി വിളിച്ചിട്ട് തന്റെ മകളെക്കണ്ടോ എന്നു ചോദിക്കും. ജീവിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും മറവി കൊണ്ടുപോയതറിയാതെ ഇനിയും പ്രതീക്ഷയോടെ ജീവിക്കുകയാണ് ആ പാവം.
             നേരമേറെയായി. ഗ്രന്ഥശാലയിലേക്കുള്ള എന്റെ യാ
 ഇനി വ്യർത്ഥമാണ്.ഒരു പുസ്തകവും ഇക്കാലം വരെയും പ്രദാനം ചെയ്യാത്ത എന്തോ ഒന്ന് ലഭിച്ചതു പോലെയായി എനിക്ക്‌. ഇനിയും ചോദിച്ചിട്ടില്ലാത്ത ഏതൊക്കെയോ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഞാൻ അവിടെ നിന്നിറങ്ങി. എന്റെ വിടവാങ്ങൽ പോലും വൃദ്ധയെ ബാധിക്കുന്നില്ല. പ്രതീക്ഷയുടെ ആ കണ്ണുകളിൽ നിന്ന് എന്തൊക്കെയോ പഠിച്ചു കൊണ്ട് ഞാൻ മടക്കയാത്ര ആരംഭിച്ചു.
           ഈ കഥയിൽ ഞാനാരുമല്ല മുത്തശ്ശിക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കുന്ന അയലത്തെ വീട്ടിലെ ചേച്ചിയും ആളല്ല. എക്കാലവും പ്രസക്തിയാർജിക്കുന്ന മാതൃത്വം എന്ന വികാരത്തിന്റെ ചടുല ഭാവങ്ങളാണ് എന്നെ ചൊടിപ്പിച്ചത്.തൊണ്ണൂറുകളിലും മറവിയെ പുറം കാലുകൊണ്ട് തട്ടിമാറ്റി ഒരമ്മയുടെ എല്ലാ ഭാവഭേദങ്ങളും തന്നിലുളവാക്കി തന്റെ ഹൃദയ കവാടങ്ങളും തുറന്ന് മകൾക്കായി കാത്തിരിക്കുന്ന വൃദ്ധ...!
              പണത്തിനു വേണ്ടിയുള്ള മരണപ്പാച്ചിലിനിടയിൽ നമ്മളിൽ ചിലരെങ്കിലുംഅമ്മയുടെ ഹൃദയത്തിൽ കനൽ കോരിയിട്ടിട്ടുണ്ടെങ്കിൽ സ്വയം തിരുത്താം... സ്നേഹിക്കുക ... കടലോളം സ്നേഹിക്കുക ... അനന്തമായ ആകാശത്തോളം സ്നേഹിക്കുക ...! ഏതു പ്രായത്തിലും, പ്രശസ്തിയുടെ ഏതു കൊടുമുടിയിലെത്തിയാലും എക്കാലവും അമ്മയുടെ മടിത്തട്ടിൽ തല ചായ്ക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞു മനസായി പരിണമിക്കുക...
അത്രമാത്രം...!

Wednesday, 11 April 2018

നന്മയുടെ നിഴൽ

           മയക്കം ബാക്കിയാക്കിയ മന്ദത ഒട്ടും തന്നെ ഉണ്ടായിരുന്നില്ല അവളുടെ പുലരികൾക്ക്.നൂറു നൂറ് സ്വപ്നങ്ങളും കുറെയേറെ പദ്ധതികളുമായായിരിക്കും ഓരോ ദിവസവും ഉണരുക. യൗവനകാലത്തിന് ഇത്രയേറെ സൗന്ദര്യവും ഊർജവും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിത് അവളിലൂടെയാണ്.
            ഇന്ന് അതിരാവിലെ ഉണർന്നയുടൻ തന്നെ തലേന്നു വായിച്ചു നിർത്തിയ ലേഖനത്തിന്റെ തുടർ വായനയിലായിരുന്നു അവൾ. വായനയും പ്രഭാതകൃത്യങ്ങളുമൊക്കെ കഴിഞ്ഞ് യോഗ പൂർത്തീകരിക്കുമ്പോഴേക്കും സമയം ആറിനോടടുത്തിട്ടുണ്ടാകും. പിന്നെ അടുക്കളയിൽ 'അതിവേഗം ബഹുദൂരം' എന്ന മട്ടിലൊരു മരണപ്പാച്ചിലാണ്. അടുക്കളപ്പണി കഴിഞ്ഞാൽ പുള്ളിക്കാരി ശാന്തമാകും. ശേഷം വരാന്തയിൽ നിന്ന് കൈയ്യോന്നിയിട്ടു കാച്ചിയ എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ ഇടയ്ക്കൊക്കെചിന്തയിൽ മുഴുകാറുണ്ട്. വർത്തമാനത്തിലേക്ക് തിരിച്ചു വന്ന് പുതുമൊട്ടിട്ട തന്റെ മുല്ലച്ചടികളെ നോക്കി നീട്ടിച്ചിരിക്കും. പിന്നെ ഏറെ സന്തോഷത്തോടെ കുളിക്കാൻ പോകുന്നതു കാണാം.
           കവലയിൽ ബസു കാത്തു നിൽക്കുമ്പോൾ തട്ടുകടയിലെ ദിവാകരൻ ചേട്ടൻ വിളിച്ചു ചോദിച്ചു, "രാധികാ ... ഇന്നൊഴിവായതു കൊണ്ട് 'തണലി'ലേക്ക് പോകുകയാകും അല്ലെ?" ജോലി കിട്ടി ഈ ഗ്രാമത്തിൽ നിയമനം ലഭിക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടി വരാം എന്ന ഉറപ്പു മാത്രമാണ് തണലിലെ വളർത്തമ്മമാർക്ക് രാധിക കൊടുത്തത്.തന്റെ നോവിന് താങ്ങായിരുന്ന ആ അനാഥമന്ദിരത്തോട് അവൾ അത്രയേറെ കടപ്പെട്ടിരിക്കുന്നു.
            ബസിൽ നല്ല തിരക്കുണ്ടായിരുന്നു.പല ജാതിയാൾക്കാർ ... പല പല ലക്ഷ്യങ്ങളുമായി ... കുട്ടികൾ, തൊഴിലാളികൾ, പുരോഹിതൻ, മുക്കുവർ അങ്ങനെയങ്ങനെ ! ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന ജോസഫച്ചൻ തന്റെ ഇടവകയിലോ മതത്തിലോ പെടാത്ത മറ്റൊരു യാത്രക്കാരനു വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിക്കുകയാണ്.
             തണലിലെ കുട്ടിൾ തന്നെ പ്രതീക്ഷിഷിച്ചിരിക്കുകയാകും എന്ന് രാധികയ്ക്കറിയാം. എല്ലാ ഒഴിവു ദിനങ്ങളിലും അങ്ങനെ തന്നെയാണ്. കൈയിൽ ഒരു പിടി മിഠായി അവൾ കരുതിയിരിക്കും. ഒരു ദിനം മുഴുവൻ ആരോരുമില്ലാത്ത്തവർക്ക് എല്ലാമെല്ലാമായി ജീവിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചു.കുട്ടികളുടെ വാർഡൻ നീരജ ചേച്ചിക്ക് ഈ ദിവസങ്ങളിൽ പണി കുറവാണ് . ഒത്തിരി അനാഥ ജന്മങ്ങളുടെ നിറം മങ്ങിയ കുട്ടിക്കാലത്തിന് ചായം പൂശുമ്പോൾ മനസ് നിറയുമെന്നാണ് രാധിക പറയാറ്. ആ സംതൃപ്തി മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു. കുട്ടിപ്പട്ടാളത്തിന്റെ ഒരു കൂട്ടം ആഗ്രഹങ്ങളുടെ സാക്ഷാത്കാരമാണ് രാധികയുടെ വരവിലൂടെ പൂർണമാകുന്നത്.
               ഇന്ന് രാധിക ഒരു എഴുത്തുകാരി കൂടെയാണ്. അവൾക്ക് ഈ ലോകത്തിന് ഒരു പാട് സന്ദേശങ്ങൾ കൊടുക്കാനുണ്ട്. നന്മയ്ക്കു വേണ്ടി പൊരുതാനും മനുഷ്യരൂപം പൂണ്ട ചെകുത്താന്മാരെ മുട്ടുകുത്തിക്കാനും വേണ്ടി അവൾ ഒഴിവു സമയങ്ങളിൽ എഴുത്ത് ശീലമാക്കി. സ്വന്തം കാഴ്ചപ്പാടുകളെ സമൂഹത്തിൽ വിളിച്ചു പറയാൻ അവൾ ഭയന്നില്ല.
             പഴയ വാടക വീട്ടിൽ ഒറ്റക്കാണെങ്കിലും ഒരുപാട് അർത്ഥമുള്ള ജീവിതം ജീവിച്ചാസ്വദിക്കുകയാണവൾ. നന്മയുടെ വളർത്തമ്മയും തിന്മയുടെ ആരാച്ചാരുമായി ഏറെക്കാലം നിലനിൽക്കണമെന്നാണ് അവളുടെ  ആഗ്രഹം.
             അവൾ ഭയക്കുന്നില്ല. കാരണം, കുട്ടിക്കാലം മുതൽക്കേ  സ്ത്രീത്വത്തിന്റെ പേരുപറഞ്ഞ് ജീവിതത്തെ നാലു ചുമരിനുള്ളിൽ തളയ്ക്കാൻ അവൾക്കാരും ഉണ്ടായിരുന്നില്ല. സ്ത്രീകളിൽ കാണേണ്ട ഭവ്യതയുടെ മാറ്റുകൂട്ടാൻ ചിന്തകളെ മനസിനുള്ളിൽ വച്ചു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനും, ആഗ്രഹങ്ങളുടെ വായ മൂടിക്കെട്ടി കടലിലെറിയാനും ആർക്കും അവൾ അവസരം കൊടുത്തതുമില്ല. മനുഷ്യനായി ജനിച്ചു... മനുഷ്യനായി മാത്രം ജീവിക്കുന്നു ...
             സന്ധ്യയോടെ അവൾ മടങ്ങിയെത്തിയിരിക്കുന്നു. നിറമനസോടെ ... പുതിയ കുറെ ആശയങ്ങളും പേറി ...
             പക്ഷെ ... എനിക്കിഷ്ടമാണ് ... അവളെ പിന്തുടരാൻ ... വെളിച്ചത്തിൽ പ്രത്യക്ഷമായും ഇരുട്ടിൽ പരോക്ഷമായും അവളുടെ ഒപ്പം നടക്കുമ്പോൾ എനിക്ക് പൂർണ സംതൃപ്തിയാണ്. മറ്റു നിഴലുകളെക്കാൾ കൂടുതൽ എനിക്കു പറയാനുണ്ട്... നന്മയുടെ നൂറു നൂറു കഥകൾ...! അവളുടെ ചുവടുകൾ ചേർന്നു നടക്കാനും നന്മകൾക്ക് സാക്ഷിയാകാനും എനിക്കു മാത്രമല്ലേ കഴിയുന്നുള്ളു.
              സൂര്യൻ അസ്തമിച്ചിരിക്കുന്നു. രാധിക നൃത്തം ചെയ്യുകയാണ്. വർണശബളമായ ഒരു ദിനത്തിന്റെ മധുരമേറിയ അന്ത്യം. പാതിരാക്കാറ്റും  ഇമ്പമുള്ള ചീവിടിന്റെ ഒച്ചയും അവളോടൊപ്പം  കൂടി... ഞാനും കൂടി ...! സായന്തനത്തിൽ കൺ തുറന്ന മുല്ലമൊട്ടുകളുടെ വാസന വീട്ടിലെങ്ങും പരന്നു. ഏതോ ഒരു മധുര സംഗീതത്തിൽ ലയിച്ച് അവൾ ചുവടുവയ്ക്കുന്നു. ഒപ്പം ഞാനും...!