Wednesday, 21 October 2020

ഉണ്ണിക്കുട്ടൻ

 

പതിനഞ്ച് വർഷങ്ങൾക്കു ശേഷം ഞാൻ ഉണ്ണിക്കുട്ടനെ കാണുകയായിരുന്നു. പഴയ അഞ്ചു വയസ്സുകാരിയുടെ കൗതുകത്തോടെ. ഇടയ്ക്കിടെ സ്വപ്നങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടു മുങ്ങാറുണ്ടായിരുന്നു പലപ്പോഴും. ഇത്രയേറെ വർഷങ്ങൾക്കിപ്പുറവും നിറംമങ്ങാത്ത ബാല്യകാല ഓർമ്മകൾ ധാരാളമുണ്ട്. വീണ്ടുമൊരു കണ്ടുമുട്ടൽ യാദൃശ്ചികമായിരുന്നു. കണ്ടമാത്രയിൽ തന്നെ മനസ്സ് ശരവേഗത്തിൽ എന്നെയും കൊണ്ട് ആ സുഖസുന്ദര കാലഘട്ടത്തിലേക്ക് കടന്നു. അത്ഭുതം അടക്കാനാവാതെ ഞാൻ ചുറ്റും നോക്കി. ആരും ഉണ്ണിക്കുട്ടനെ ശ്രദ്ധിക്കുന്നില്ല. പണ്ടും അതങ്ങനെ തന്നെ ആയിരുന്നു. എന്നാൽ കുറച്ച് കുട്ടിമണികൾ അവരെ ചുറ്റിപ്പറ്റി തന്നെയുണ്ട്.പണ്ടൊക്കെ അവരെ കണ്ടുകഴിഞ്ഞാൽ ഞാൻ ഓടി അടുത്തെത്തും. എന്നാൽ ഇന്ന് വളർന്നു പോയി എന്ന ഒറ്റക്കാരണത്താൽ പരിസരം മറന്ന് ആർത്ത് ഉല്ലസിക്കാൻ ഉള്ള അനുമതി സ്വയം നിഷേധിച്ചുകൊണ്ട്... അതുകൊണ്ട് മാത്രം, പെട്ടെന്ന് മനസ്സിൽ ഇരച്ചുകയറിയ അത്ഭുതവും ഉന്മേഷവും കണ്ണിലും ചുണ്ടിലും മാത്രം  ഒളിപ്പിച്ച്  അങ്ങനെയങ്ങു നിന്നുപോയി.
     കൈ നിറയെ പല നിറത്തിലുള്ള കുപ്പിവളകൾ, കാട്ടുപൂക്കളോ അടുക്കി കെട്ടിയ കനകാംബരമോ അണിഞ്ഞ പാറിപ്പറന്ന മുടി, കഴുത്തിൽ മുത്തുമാല യോ രുദ്രാക്ഷമോ, നെറ്റിയിൽ ചന്ദനക്കുറി, കൈയിൽ വിശിഷ്ട വസ്തുക്കൾ നിറച്ച ഒരു ചെറിയ തുണി സഞ്ചി ... ഇതാണ് ഉണ്ണിക്കുട്ടനെ സാധാരണയായി കണ്ടു വരാറുള്ള രൂപം. ദാനം കിട്ടിയതെങ്കിലും വർണ്ണശബളമായ സാരി അതീവ അശ്രദ്ധയോടെ അലങ്കോലമായി ഉടുത്ത് ഇക്കണ്ട നാട്ടുകാരോടൊക്കെയും തൻറെ പ്രിയ സഹയാത്രികനോട് എന്നോണം വാതോരാതെ സംസാരിക്കുന്ന പ്രകൃതക്കാരി. ചിരിക്കാത്ത മുഖം ഉണ്ണിക്കുട്ടന് ഉണ്ടായിട്ടുണ്ടാകില്ല.
    അമ്പലത്തിനു പുറത്തെ വലിയ ആൽമരചോടും, കുളക്കരയിലെ പുൽമെത്തയും തന്നെയായിരുന്നു ഉണ്ണിക്കുട്ടന് തറവാട്. വിശപ്പില്ലാത്ത ഭഗവാന് ഭക്തർ കൊണ്ടുവന്ന പഴവും മലരും ഉണ്ണിക്കുട്ടൻ്റെ വിശപ്പിന് അറുതി വരുത്തി. അതുമല്ലെങ്കിൽ ഏതൊരു വീട്ടിൽ കയറി ചെന്നാലും ആട്ടി ഓടിക്കാതെ ആരും ഭക്ഷണംകൊടുത്തിരുന്നു.
      ഇവിടെ നിന്ന് വന്നെന്നോ എന്തിന് വന്നെന്നോ എനിക്കറിയില്ല. പ്രായഭേദമന്യേ ആർക്കു വേണേലും ഉണ്ണിക്കുട്ടാന്ന് നീട്ടി വിളിക്കാം.
      സന്ധ്യാ പൂജകഴിഞ്ഞ് പായസം കഴിക്കാൻ വേണ്ടി മാത്രം ഭക്തിമാർഗം സ്വീകരിച്ച് ഓരോ തവണ ഞാൻ അമ്പലത്തിലെത്തിയിരുന്നപ്പോഴും ഉണ്ണിക്കുട്ടനുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. വാഴയിലയിൽ ചൂടുള്ള ശർക്കരപ്പായസം വാങ്ങി ഒന്നിച്ചിരുന്ന് കഴിച്ചിട്ട് പോവാൻ നേരം തൻ്റെ ഏക സ്വത്തായ തുണി സഞ്ചിയിൽ നിന്ന് ചില സമ്മാനങ്ങൾ എനിക്ക് തന്നിരുന്നു. എനിക്കേറെ ഇഷ്ടപ്പെട്ട നിറത്തിലുള്ള വളപ്പൊട്ടുകളോ മഞ്ചാടിക്കുരുക്കളോ അങ്ങനെ എന്തെങ്കിലുമാവും സമ്മാനിക്കുക. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉണ്ണിക്കുട്ടൻ അപ്രത്യക്ഷമായത്.  ഉത്സവദിവസങ്ങളിലൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ വന്നതേയില്ല. പിന്നെ പലപ്പോഴായി തീർത്ഥാടനങ്ങൾക്ക് പോകാറുള്ള പല അയൽക്കാരും മറ്റു പല അമ്പലങ്ങളിലും അവരെ കണ്ടു എന്ന് പറഞ്ഞു. പക്ഷേ എനിക്ക് മാത്രം പിന്നീട് ഒരിക്കലും കാണാൻ കഴിഞ്ഞില്ല . ക്രമേണ ആ സുന്ദരകാലം കാലം ഓർമ്മകളിൽ മാത്രമായി ഒതുങ്ങി.
        മനുഷ്യജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ബാല്യത്തെയാണ്. കളങ്കം നിറഞ്ഞ ചിന്തകൾ മനസ്സിലേക്ക് എത്തുന്നതിന് ഏറെ മുന്നേയുള്ള മധുരമായ ഒരു കാലഘട്ടം തിരക്കേറിയ ജീവിതത്തിൽ ഒന്ന് സ്വതന്ത്രമായി തന്നിലെ നന്മകളിലേക്ക് കണ്ണോടിക്കാൻ പോലും കഴിയാതെ എന്തിനോ വേണ്ടി പായുന്ന ഞാനും നിങ്ങളും എല്ലാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ആ ബാല്യത്തിലേക്ക് മടങ്ങിപ്പോവാൻ  കഴിഞ്ഞിരുന്നെങ്കിൽ എന്ന്. ഇക്കാര്യത്തിൽ ആണ് എനിക്ക് ഉണ്ണിക്കുട്ടനോട് അസൂയ തോന്നാറ്. ഉണ്ണിക്കുട്ടന് ജീവിത കാലഘട്ടം മുഴുവൻ ബാല്യം തന്നെയാണ് ചിന്തകളും മനസ്സും വളരാത്തതുകൊണ്ട് എക്കാലവും അവർ സന്തുഷ്ടയാണ്. മടുപ്പുളവാക്കുന്ന ജീവിതരീതികൾ ഒന്നും തന്നെ ഇല്ല. ആരും അതിർത്തി നിർണ്ണയിക്കാത്ത സഞ്ചാരസ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും... സ്വന്തമായി ആരുമില്ലാത്തവൾ എന്ന സഹതാപം നാട്ടുകാർക്ക് മാത്രമായിരുന്നു. അത്തരം വിഷമ ചിന്തകൾ അവർക്ക് എപ്പോഴെങ്കിലും ഉണ്ടായതായി ഞാൻ കരുതുന്നില്ല.
        കുറെ വർഷം കാണാതായപ്പോൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും പോലും ഞാൻ സംശയിച്ചു. രൂപത്തിലും ഭാവത്തിലും വർത്തമാനത്തിലും ഒന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. കൂടുതൽ പ്രസന്നമായ വദനം. ഇപ്പോഴും തുണിസഞ്ചി കൈയിലുണ്ട്...
      കാലത്തിന് നേർക്ക് തൻ്റെ യൗവനം വച്ചു നീട്ടി ബാല്യം തിരികെ നൽകാൻ അപേക്ഷിക്കുന്ന നമ്മളിൽ ചിലരെങ്കിലും ഉണ്ണിക്കുട്ടനോട് അസൂയാലുക്കളാണ്. ഒരുപക്ഷേ ഞാനും. ചില സുന്ദര സൃഷ്ടികളെ ദൂരെ നിന്ന് മാത്രം കണ്ടു തൃപ്തിപ്പെടണം. ജീവിതത്തിൻറെ എല്ലാകാലവും അത്തരം കാഴ്ചകൾ നമുക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനമാകും. ആ കാഴ്ചകൾ കാണാനും അവ ഹൃദയത്തിൽ പകർത്താനും നാം നമ്മുടെ കണ്ണുകളെയും മനസ്സിനേയും അനുവദിക്കണമെന്ന് മാത്രം.
          തിരികെ നടക്കുമ്പോൾ എന്തോ ഞാൻ എൻറെ കണ്ണുകളെ മറ്റൊന്നും കാണാൻ അനുവദിച്ചില്ല. സ്മരണകൾ എൻ്റെ ഇതളുകൾ തഴുകി ശിഖരങ്ങളിലൂടെ ഊർന്ന് എൻ്റെ വേരുകളിൽ അമരുകയായിരുന്നു. ആ കുളിർമ ഞാൻ ആസ്വദിക്കുകയായിരുന്നു.😊


Monday, 27 April 2020

കമലാക്ഷി

മാസത്തിലെ അവസാന വെളളിയാഴ്ച്ചയല്ലേ...! പതിവുപോലെ ഭവതി വെളുപ്പിന് എഴുന്നേറ്റ് ജനാല തുറന്ന് സൂര്യൻ്റെ വരവും കാത്തിരിക്കുകയായിരിക്കും." മുറിയിൽ എൻ്റെ കാലൊച്ച കേട്ടിട്ട് ഉറ്റ തോഴിയുടെ പുതപ്പിനടിയിൽ നിന്നുമുള്ള പരിഹാസം! ചില ദിവസങ്ങളിൽ പരിഹാസം സഹിക്കവയ്യാതെ കുട്ടിയെ ബെഡിൽ നിന്നും വലിച്ച് നിലത്തിട്ട് തൃപ്തിയടയാറുണ്ട്. എന്നാൽ ഇന്ന് സ്വസ്ഥതയുടെ ചില അസാധാരണ അനുഭൂതിയോടുകൂടിയാണ് ഉണർന്നതു തന്നെ. അതു കൊണ്ട് ചില ചുരുങ്ങിയ ഡയലോഗുകൾ പറഞ്ഞൊഴിഞ്ഞു. "സൂര്യകാന്തി വിരിയുന്നതു തന്നെ സൂര്യനു വേണ്ടിയല്ലേ നിരഞ്ജനേ... " "നേരം പുലരട്ടെ സൈക്കോളജി വിഭാഗം വരെ ഒന്നു പോകണം. രാവിലെകളിൽ മാത്രം വരുന്ന ഭ്രാന്തിന് എന്താ പ്രതിവിധിയെന്നറിയാമല്ലോ..." ഇതും പറഞ്ഞ് അവൾ ഉറക്കത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടന്നു. ശാന്തി ...! ഇനി പുലരുവാൻ ഒരു കാത്തിരിപ്പിൻ്റെ ദൈർഘ്യം.ഏററവും നല്ല ചിന്തകൾ മനസിൽ തെളിയുക ഈ അസുലഭ നേരത്താണ്.ഉദയസൂര്യൻ അതിരാവിലെ മാനത്തുതീർക്കുന്ന സുന്ദര ചിത്രങ്ങൾ കണ്ടുകഴിയുമ്പോൾ ഒരു കോരിത്തരിപ്പാണ്.ബാക്ക്ഗ്രൗണ്ടിൽ കിളികളുടെ കലപിലയും.       മന്ദത വിട്ടുമാറാത്ത തുടക്കങ്ങൾക്കും പരിഭ്രാന്തി നിറഞ്ഞ ഒടുക്കങ്ങൾക്കുമിടയിൽ അതീവ സുന്ദരവും ശാന്തവുമായ കുറച്ച് ദിനങ്ങളുണ്ടാകും ഓരോ സെമസ്റ്ററിലും.ഏറ്റവും ഭംഗിയായി ജീവിക്കുക ആ ദിവസങ്ങളിലാണ്.അന്നൊക്കെ വെള്ളിയാഴ്ചകൾക്കു മാത്രമല്ല ഓരോ ദിവസത്തിനും ഓരോ പ്രത്യേകത ഉണ്ടാകും.     ഇത്തവണ സൂര്യൻ ഉദിച്ചുയർന്നിട്ടും ഭ്രാന്ത് വിട്ടകന്നില്ല.കോളേജിലേക്കുള്ള വഴിയിലും ക്ലാസ്സിന്റെ ആദ്യ പകുതിയിലും മനസ് ഹൈഡ്രജൻ ബലൂണുപോലെ  അല്പം ഉയർന്നു തന്നെ നിന്നു.     അനുഭൂതികളെ ഞാൻ കുറ്റം പറയില്ല.സ്വാർത്ഥതയും അസൂയയും നിറഞ്ഞ ചുറ്റുപാടുകൾക്കപ്പുറം സ്വന്തം ചിന്തകളുടെ കുളിരിൽ ജീവിക്കാമല്ലോ...! ക്ലാസിൽ തുടരാനുള്ള മനസുണ്ടായില്ല.ബ്രേക്ക് ടൈമിൽ ബാഗ് എടുത്ത് ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി.യുവവേദി ഗ്രന്ഥശാലയിൽ തിരികെ ഏല്പിക്കാനുള്ള പുസ്തകങ്ങളും കുറച്ചു ഡ്രസ്സും എടുത്ത ഞാൻ അടുത്ത വണ്ടിക്കുതന്നെ പുറപ്പെട്ടു. യാത്ര തുടങ്ങിയ ശേഷമാണ് കമലാക്ഷിയുടെ വീട്ടിൽ പോയാലോ എന്നു ചിന്തിച്ചത്.മറ്റാരും കേൾക്കാത്തപ്പോളൊക്കെ ഞാൻ കമലാക്ഷി എന്നു തന്നെയാണ് വിളിച്ചിരുന്നത്.എണ്പതുകളുടെ നിറവിൽനിൽക്കുന്ന കമലാക്ഷിക്കുട്ടിയെ മുത്തശ്ശി എന്നു വിളിച്ചു വാർധക്യത്തിന്റെ പടുകുഴിയിൽ തള്ളിയിടണ്ട എന്നുകരുത്തിയൊന്നുമല്ല കേട്ടോ...എപ്പോളൊക്കെയോ അവർ അതിഷ്ടപ്പെടുന്നുണ്ട് എന്നു തോന്നി അതുകൊണ്ടുമാത്രം.വൈകുന്നേരമായപ്പോഴേക്കും ഞാൻ അവിടെ എത്തി.കണ്ട മാത്രയിൽ തന്നെ മോണകാട്ടിച്ചിരിച്ച്  കുണുങ്ങി കുണുങ്ങി അടുക്കലേക്ക് വന്നു . രണ്ടു കൈകളും കൊണ്ട് കവിളുകളിൽ പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു. ഇത് പതിവുകാഴ്ചകൾ മാത്രമാണ്. വാക്കുകൾ തോറ്റു പോയാലോ എന്നോർത്ത് ആ അനുഭൂതി ഞാൻ വർണ്ണിക്കുന്നില്ല. കമലാക്ഷിയുടെ ചുംബനങ്ങൾക്ക് രാവിലെ കളിൽ ചന്ദനത്തിൻ്റെയും വൈകുന്നേരങ്ങളിൽ വെറ്റിലയുടേയും ഗന്ധമാണ്.    വന്നമാത്രയിൽ തന്നെ പോകേണ്ട സ്ഥലങ്ങളുടെയും കേൾക്കേണ്ട കഥകളുടെയും ലിസ്റ്റ് നിരത്തുകയായിരുന്നു ഞാൻ. ഏകാന്തവാസിയായ അവരുടെ ജീവിതത്തിൽ എൻ്റെ വരവിനു പ്രാധാന്യമുള്ളതുകൊണ്ടാകും ഒരിക്കലും ആഗ്രഹങ്ങളെല്ലാം നിറവേറ്റാതെ എന്നെ തിരികെയക്കാറില്ല.    വരാന്തയിലിരുന്ന് വാതോരാതെ സംസാരിച്ചു തീരും മുമ്പെപ്പൊഴോ പതുങ്ങിപ്പതുങ്ങി എൻ്റെ പിന്നിലൂടെ വന്ന് കുറെ വെളിച്ചെണ്ണ തലയിലേക്ക് കമഴ്ത്തുകയായി. എന്നെ പ്രകോപിപ്പിക്കുന്ന ആദ്യത്തെ സംഭവം ഇതാകും. നെറ്റിയിലേക്ക് ഒലിച്ചിറങ്ങിയ എണ്ണ തുടച്ചു മാറ്റിക്കൊണ്ട് കണ്ണുരുട്ടി ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ബലമായി പിടിച്ച് മുഖത്തും കൈയിലുമെല്ലാം എണ്ണ തേച്ച് എന്തൊക്കെയോ സൗന്ദര്യ ശാസ്ത്രവും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോകും. തിളയ്ക്കുന്ന എണ്ണയിൽ നിന്ന് ഫ്രഷായി പൊരിച്ചെടുത്ത പഴംപൊരി പോലെ എണ്ണ വാർന്ന് ചൂടായി ഞാൻ വായിൽ വരുന്നതൊക്കെ വിളിച്ചു കൂവും. എത്ര സോപ്പിട്ടു കുളിച്ചാലും ഈ എണ്ണയിൽ നിന്നൊരു മോചനം ലഭിക്കുകയില്ല. ആ എണ്ണക്കുപ്പിയിലെ സൗന്ദര്യരഹസ്യം എത്രകേട്ടാലും അംഗീകരിക്കാൻ എനിക്കു സാധിക്കാറില്ല. പിന്നെ കുളി കഴിഞ്ഞു വരുമ്പോൾ എന്നെ കാത്തിരിക്കുന്ന കഞ്ഞിയും മുളകരച്ച ചമ്മന്തിയും കാണുമ്പോൾ എൻ്റെ സകല ദേഷ്യവും പമ്പ കടക്കും. അത്താഴത്തിനു ശേഷം മുറ്റത്ത് പലക മേലിരുന്ന് മുത്തശ്ശി ഓലമെടയും. അരികിൽ മറ്റൊരു പലകമേലിരുന്നുള്ള എൻ്റെ വിഫല ശ്രമങ്ങളും ഉണ്ടാകും. രാത്രികളാണ് മുത്തശ്ശിയുടെ ഓർമകൾ ചികഞ്ഞെടുക്കുവാനുതകുന്ന സമയം. അന്നു രാത്രി കമലാക്ഷി - നീലകണ്ഠൻ പ്രണയ കഥയായിക്കൊള്ളട്ടെ വിഷയം എന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാണ്. പഴയ വാക്കുകൾ കൊണ്ടലങ്കരിച്ച പഴയ പ്രണയ കഥയിലൂടെ അങ്ങനെ ആ രാത്രി കടന്നു പോയി.     പിറ്റേന്നു രാവിലെ ആദ്യം തന്നെയുണർന്ന് വീടിനോടടുത്ത ഉരുളൻ പാറയിൽ വലിഞ്ഞു കേറി ചില മനോഹര ചിന്തകളിലാണ്ടിരിക്കുകയായിരുന്നു ഞാൻ. ഉണർന്നെഴുന്നേറ്റു വന്ന കമലാക്ഷി മുത്തശ്ശി എന്നെത്തിരയുന്നേയുണ്ടായിരുന്നില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് സ്വപ്നം കണ്ടിരിക്കുമെന്ന് അറിയുന്നതു കൊണ്ടാവും. എഴുന്നേറ്റു വന്നപാടെ കിഴക്കോട്ടു നോക്കി നിന്ന് സൂര്യനെ വന്ദിക്കുന്നുണ്ട്.  എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുമുണ്ട്. ഈ പരിപാടിയുടെ ഏക ദൃക്സാക്ഷി പാറപ്പുറത്തെ ഞാനും ...! കൈയിൽ ജലമെടുത്ത് മറ്റെന്തൊക്കെയോ കാട്ടിക്കൂട്ടലും. ഇവയൊന്നും കണ്ട് അധികനേരം മൗനം പാലിക്കാൻ എനിക്കായില്ല." കമലാക്ഷിക്കുട്ടി രാവിലെ സൂര്യനെ കുളിപ്പിക്യാണോ കുറച്ച് സോപ്പു കൂടി കിട്ടിയിരുന്നെങ്കിൽ പുള്ളിക്കാരനെ സുന്ദരനാക്കിയേനെ" എന്ന് ഞാൻ പരിഹസിച്ചു. "മരങ്കേറി...! വായടക്ക് .ഞാനിതൊന്ന് തീർക്കട്ടെ" എന്നു പറഞ്ഞ് വീണ്ടും അവർ അത് തുടർന്നു.രാവിലെ തന്നെ അത്രയും കേട്ടപ്പോൾ വല്ലാത്തൊരു ആത്മനിർവൃതി. വൈകുന്നേരം എനിക്കായി പാലടയുണ്ടാക്കിയിരുന്നു.അതിനു ശേഷം ഞങ്ങൾ രണ്ടാളും കൂടി ഒരിടത്തു പോയി. അവിടെ അടുത്തായി ആൾത്താമസമില്ലാത്ത ഒരു വീടുണ്ട്. വീട് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ വീടിൻ്റെ മൺ ചുവരുകളിൽ പറ്റിപ്പിടിച്ചുവളരുന്ന വെറ്റക്കൊടികളാണ് മുത്തശ്ശിയുടെ ലക്ഷ്യമെങ്കിൽ എൻ്റെ ലക്ഷ്യം ആ ഒരു നടത്തവും മനസിൻ്റെ കുളിർമയുമാണ്. ആൾത്താമസമില്ലെങ്കിലും നീരുറവകളുടെ സാന്നിധ്യം കാരണം സദാ നിറഞ്ഞു തുളുമ്പുന്ന ഒരു കിണറുണ്ടവിടെ. തിരികെ വരുന്ന വഴി കാക്ക കൊത്താത്ത പേരക്കകളും പഴുത്തു തുടുത്ത അയണി ചക്കകളും പറിച്ചു.    അന്ന് രാത്രിയിൽ കമലാക്ഷി വളരെയേറെ വാചാലയാകുന്നുണ്ടായിരുന്നു. പതിവുപോലെ എൻ്റെ ആവശ്യപ്രകാരം എനിക്കായ് അവർ ഒത്തിരി കഥകൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു. മറ്റൊരു ഒഴിവുകാലം വരുന്നതുവരെ ഈ ഓർമകൾ എന്നെ ഓമനിക്കും.അവരിൽ എന്നും ഞാൻ നന്മകണ്ടിരുന്നു. വാർദ്ധക്യം ബാധിച്ച കണ്ണുകളിൽ അനുഭവത്തിൻ്റെയും ജീവിത പാഠങ്ങളുടെയും സമ്പൂർണത സദാ തിളങ്ങിക്കൊണ്ടിരിക്കും.      തിരികെ ഹോസ്റ്റലിൽ പോകുമ്പോൾ കൂട്ടിനായി ചില പുതിയ പുസ്തകങ്ങൾ കണ്ടെത്തിയിരുന്നു. അവയൊക്കെ ഭദ്രമാക്കി വച്ചു. കമലാക്ഷിക്കുട്ടിയുടെ കരവിരുതിനാൽ തീർത്ത മധുര പലഹാരങ്ങളുമുണ്ട്. പിറ്റേന്ന് നേരത്തെ തന്നെ ഉണർന്ന് ഞാൻ കുളിക്കാൻ പോയി. മുത്തശ്ശിയുണർന്നാൽ കുളി പിന്നെ എണ്ണയിലാകും എന്ന് എനിക്ക് നന്നായി അറിയാം. കുളികഴിഞ്ഞു വന്ന് ഞാൻ നീട്ടി വിളിച്ചു "കമലാക്ഷിക്കുട്ട്യേ"... ഉണർന്നില്ല ... പിന്നൊരിക്കലും ...😔  

Wednesday, 12 June 2019

ഇന്ദ്രനീലത്തിനോടെന്തു കൊണ്ടോ ,പണ്ടു തൊട്ടേയെനിക്കിഷ്ടം!


ഒത്തിരി ദിനരാത്രങ്ങൾക്കു ശേഷം എൻ്റെ മുല്ലച്ചെടികൾ വീണ്ടും പൂവിട്ടിരിക്കുന്നു. എല്ലാം എനിക്കു വേണ്ടി എന്നു കരുതാനാണിഷ്ടം. ഉറക്കം വരാത്ത രാത്രികളിൽ ജനാല തുറന്ന് പുറത്തേക്ക് നോക്കിയിരിക്കുകയാണെൻ്റെ പതിവ്. അപ്പോഴൊക്കെയും മുല്ലപ്പൂക്കളും നീല രാവിലെ പൗർണമിയുമൊക്കെ മാത്രമായിരുന്നു എൻ്റെ ആത്മാവിൻ്റെ കാവൽക്കാർ. ഇങ്ങനെയുള്ള ചില രാത്രികളിൽ തന്നെയാണ് അമർത്യത തുളുമ്പുന്ന ചില രചനകൾ എന്നിൽ നിന്ന് ജന്മമെടുക്കുക .വസന്തം, യൗവ്വനം, മഴ, പുഴ, എന്നിവയെപ്പറ്റി എഴുതാൻ മാത്രമേ മനസ്സനുവദിച്ചിരുന്നുള്ളു. എന്നാൽ വിചിത്രമെന്ന് പറയട്ടെ, പലപ്പോഴും വാക്കുകളും ചിന്തകളും എന്നെ ഭ്രാന്തു പിടിപ്പിച്ച് കടന്നു കളയും. അവ്യക്തമായ ചില അസ്വസ്ഥതകളും പേറി, എൻ്റെ തലയിലുദിച്ച സകല സുന്ദര സങ്കല്പങ്ങളെയും തകർത്തെറിഞ്ഞ് രംഗ പ്രവേശനം ചെയ്യുകയായി കഥയിലെ വില്ലൻ...
എൻ്റെ സ്വപ്നങ്ങളെയും സ്വപ്നങ്ങളിൽ മാത്രം ഉദിച്ചുയർന്ന സ്ഫടിക സൗധങ്ങളെയും നിഷ്കരുണം നശിപ്പിച്ച ശേഷം, വാവിട്ടു കരയുന്ന എന്നെ നോക്കി അട്ടഹസിക്കുന്ന വില്ലൻ്റെ രൂപത്തിലാണ് ഭയമെത്തുക. എൻ്റെ ആയുസിനെയോർത്തുള്ള ഭയം...!
ചിരിക്കാനോ കരയാനോ തോന്നാത്ത അവസ്ഥയിലേക്ക് എന്നെക്കൊണ്ട് ചെന്നെത്തിക്കും. മുന്നിലേക്കുള്ള പാത തീരെയും വ്യക്തമാകുകയില്ല. ഞാൻ നിശ്ശബ്ദം നിൽക്കുക മാത്രമേ ചെയ്യാറുള്ളു ഇത്തരം സന്ദർഭങ്ങളിൽ. നെഞ്ചിടിപ്പ് കൂടും, മുഖം വിളറും, പരിഭ്രമത്താൽ തളരും...
സ്കൂളിൽ പഠിക്കുമ്പോൾ ചില മത്സരങ്ങൾക്കായി സ്റ്റേജിൽ കയറുന്നതിന് മുൻപാണ് ഇത്തരം അനുഭൂതികൾ സാധാരണയായി ഉണ്ടാവുക. വളരെ വേഗം ബോധക്ഷയം വന്ന് സർവവും ശാന്തമാവുക എന്നതാവും ഇതിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും നല്ല മുക്തി.അതു സംഭവിക്കാത്ത പക്ഷം എല്ലാം അനുഭവിച്ചു തന്നെ തീർക്കണം.
       ഈ സുന്ദര തീരത്ത് ശേഷിക്കുന്ന എണ്ണപ്പെട്ട ദിനങ്ങളിങ്ങനെ കൺമുന്നിൽ ഭീതി നിരത്തി ഓടി മറഞ്ഞു കൊണ്ടേയിരുന്നു. പ്രിയപ്പെട്ടവരുടെ മുന്നിൽ ആനന്ദം അഭിനയിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല, ഒറ്റപ്പെട്ട രാത്രികളിലെ ചിന്താധാരകളെ നിയന്ത്രിക്കുക എന്നത്.
        പഠനം പാതിവഴിയിലുപേക്ഷിച്ച് ജനിച്ച നാട്ടിലേക്ക് തിരിച്ചുവരാൻ കാരണങ്ങളുണ്ട്. മരിക്കുന്നതിന് മുൻപ് ജീവിക്കണം...! ചിലപ്പോൾ തോന്നും, മഹാരോഗങ്ങളൊക്കെയും സുന്ദരമാണെന്ന്...! ജീവിതത്തോട് കൊതി തോന്നിപ്പിച്ച് നമ്മളെയും കൊണ്ട് തേരിലേറി യാത്രയാകും. കണ്ണുണ്ടെങ്കിലും പലതും കണ്ടു തുടങ്ങുന്നതേയുണ്ടാവുള്ളു... തിരക്കേറിയ നഗര മുഖത്തിനല്ല, തൊടിയിലെ തേന്മാവിനാണ് തന്നെ കൂടുതൽ ലാളിക്കാൻ കഴിയുക എന്ന തിരിച്ചറിവുണ്ടാകുന്ന ചുരുങ്ങിയ സമയത്തേക്ക് വേണ്ടി മാത്രം ജീവിതം നീട്ടിത്തരും . രോഗക്കിടക്കിയിൽ നാം കാണാത്ത സ്വപ്നങ്ങളുണ്ടാകില്ല, പോകാത്ത സ്ഥലങ്ങളുണ്ടാകില്ല...
      ചിലപ്പോൾ തോന്നും ഇനിയൊരു മരണം അനിവാര്യം തന്നെയാണെന്ന്. ജീവിതത്തിൻ്റെ ചതിക്കുഴികൾ കണ്ടു തുടങ്ങുന്നതിന് മുൻപ് ഒരു പിടി നല്ല ഓർമകളുമായി മടങ്ങാമല്ലോ! തത്കാലത്തെ ആശ്വാസം നൽകാൻ മാത്രമേ ഇത്തരം അബദ്ധചിന്തകൾക്ക് കഴിഞ്ഞിരുന്നുള്ളു.
       ഇനി ചുരുങ്ങിയ സമയമേയുള്ളു എന്നതിരിച്ചറിവാണ് വേദനിക്കുമ്പോഴും നമ്മെ ചിരിക്കാൻ പ്രേരിപ്പിക്കുക. ഓരോ പുലരിയും തരുന്ന ആത്മ നിർവൃതിക്കുവേണ്ടി വേദനയുടെ ഓരോ രാത്രികളെയും യാത്രയാക്കുക.
ഈയിടെയായി ആഗ്രഹങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും എല്ലാം വളരെ ലളിതമാണ് . മനസിന് കുളിര് മാത്രം തരുന്നവ...
       തെച്ചിപ്പഴം തിന്നുക, പട്ടം പറത്തുക, വാഴക്കൂമ്പിലെ തേൻ കുടിക്കുക, ഊഞ്ഞാലിലാടുക ,ചിത്രം വരയ്ക്കുക, പൂ വിരിയുന്നത് നോക്കിയിരിക്കുക, തൊടിയിലെ നീർച്ചാലുകളിൽ കാലിട്ടിരിക്കുക, കുയിലിനൊപ്പം കൂവുക, അങ്ങനെയങ്ങനെ!
ഇന്നത്തെ ഡിജിറ്റൽ തലമുറ മറന്നു പോയവ യാണധികവും. ഒരു പക്ഷേ, സുഖങ്ങളുടെ സാന്നിധ്യത്തിൽ ഞാനും മറന്നു പോയേക്കുമായിരുന്നവ...
        നശ്വരമായ പ്രപഞ്ചവസ്തുക്കൾക്കപ്പുറം അനശ്വരവും അഭൗമവുമായ എന്തോ ഉണ്ടത്രേ ... ആ വിശ്വാസം എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ലെങ്കിലും ചിലപ്പോഴെങ്കിലും വിശ്വസിക്കേണ്ടി വന്നിട്ടുണ്ട്. കേട്ടുകേൾവി മാത്രമുള്ള അത്തരമൊരു ലോകത്തേക്കാൾ എത്രയോ സുന്ദരമായിരിക്കണം കണ്ണുകളെ കുളിരണിയിക്കുന്ന ഈ നശ്വര പ്രപഞ്ചം.
         കുട്ടിക്കാലത്ത് പലപ്പോഴും സദാക്കോസസ ക്കിയുടെ കഥ എന്നെ നന്നേ കരയിച്ചിട്ടുണ്ട്. ഹിരോഷിമ ദുരന്തത്തിൻ്റെ 'ഇന്നസെൻ്റ് വിക്ടിം' എന്നറിയപ്പെടുന്ന സദാക്കോ... ആയിരം കടലാസുകൊക്കുകളുണ്ടാക്കിയാൽ താൻ തൻ്റെ രോഗത്തിൽ നിന്നും മുക്തി നേടുമെന്ന് ഉറച്ചു വിശസിച്ച ഒരു പന്ത്രണ്ടുകാരിയുടെ മരണ കഥ... ആയിരം കൊക്കുകളുണ്ടാക്കുക എന്ന ദൗത്യം പൂർത്തിയാക്കാൻ കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടി വന്ന പാവം ബാലിക... ഇവിടെയാണ് ഒത്തിരി കേട്ടു പഴകിയ ആ വചനങ്ങൾ വീണ്ടും മൂല്യവത്താവുക. ' മരണം രംഗബോധമില്ലാത്ത കോമാളിയാണ് !!!' ഇന്ന് ഏറെ ദുഃഖത്തോടെയെങ്കിലും ഞാൻ സദാക്കോയാകുവാൻ ഒരുങ്ങുമ്പോൾ ദൂരെയെവിടെയോ പ്രത്യക്ഷമാകുന്നുണ്ട് രംഗബോധമില്ലാത്ത ആ വീരൻ...!
        ചവർപ്പും മാധുര്യവും സമാസമം ചേർത്ത് സൃഷ്ടിക്കപ്പെട്ട ജീവിതം പോലെ തന്നെയാണ് മരണവും. നഷ്ടപ്പെടലിൻ്റെ നോവുണ്ടെങ്കിലും എല്ലാം ശാന്തിയിലേക്കെന്നാശ്വസിക്കാം.
         ഓർമകൾക്ക് പല നിർവചനങ്ങളാണ്. ആഗ്രഹങ്ങൾക്കും... ഇവയിലൂടെ ഒരു ദീർഘയാത്ര നടത്തുക എന്നെപ്പോലെ തന്നെ മറ്റേതൊരാളിനും അനിവാര്യമാണ്. യാത്രയ്ക്കൊടുവിൽ സർവവും ഉപേക്ഷിച്ച് തന്നിലേക്ക് തന്നെയെത്തണം. ശേഷിക്കുന്ന തന്നെ തിരിച്ചറിയാനും സ്നേഹിക്കാനും .ഏറെ രാത്രികൾ പിന്നിടുമ്പോൾ ഞാൻ ആ യാത്ര പൂർത്തീകരിച്ച നിർവൃതിയിലാണ്. ഇനി എന്നിലേക്കുള്ള യാത്ര... ജീവൻ്റെ സുന്ദരത തേടിയുള്ള യാത്ര...
ഒടുവിൽ നാം നിശ്ചലരാകുമ്പോൾ കടന്ന വഴികളെല്ലാം കളവായിരുന്നുവോ എന്ന സംശയം ആരിലും ഉദിക്കരുത്.അങ്ങിങ്ങ് പ്രത്യക്ഷമാകുന്ന ചില അടയാളങ്ങളുണ്ടാകണം ഈ ഭൂമിയിൽ. നാം നിശ്ചലമാകുമ്പോൾ അവ നമുക്ക് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും.
        മേശയിൽ മരുന്ന് കുപ്പികൾ പിടിച്ചെടുത്തതിൽ അവശേഷിക്കുന്ന സ്ഥലമാകെ വായിച്ചു പൂർത്തിയാക്കാത്ത പുസ്തകങ്ങളാണ്. ജീവൻ്റെ കഥ പറയുന്നവയാണധികവും. ഒന്നുവേദനയുടേതെങ്കിൽ മറ്റേത് സ്നേഹത്തിൻ്റേത് .
പെട്ടെന്ന് എന്തോ ഓർത്ത് ചില കുറിപ്പുകൾ തിരഞ്ഞ് അലമാര പരിശോധിക്കുകയയിരുന്നു ഞാൻ. ഏതോ ഒരു ഹിരോഷിമ ദിനത്തിൽ ഞാനുണ്ടാക്കിയ കടലാസുകൊക്കുകളാണ് ശ്രദ്ധയിൽപ്പെട്ടത്.ഇന്ദ്രനീലനിറത്തിൽ സദാക്കോവിൻ വേണ്ടി ഞാനുണ്ടാക്കിയ കൊക്കുകൾ... അവയ്ക്കരികിൽ ചിതറിക്കടന്ന എൻ്റെ കുപ്പിവളകൾക്കും ഇന്ദ്രനീലം തന്നെയായിരുന്നു നിറം. പിന്നേം കണ്ടു... വരച്ച ചിത്രങ്ങളിലെല്ലാം ഇന്ദ്രനീലം തന്നെ മുന്നിട്ടു നിൽക്കുന്നു. അതെ, അതു തന്നെയായിരുന്നു എൻ്റെ ഇഷ്ട നിറം... ഞാൻ അറിയാതെ പോയ എൻ്റെ ഇഷ്ടങ്ങളെ ഇനിയെങ്കിലും ചികഞ്ഞെടുക്കണം.
        വാതിലിൽ ആരോ മുട്ടുന്നുണ്ട്. നേരം പുലർന്നിരിക്കുന്നു... ഞെട്ടിയുണർന്ന ഞാൻ രോഗിയായ എന്നെത്തിരയുകയായിരുന്നു, മേശപ്പുറത്തെ മരുന്നു കുപ്പികളേയും ... പക്ഷെ, അപ്പോഴേക്കും ഉറക്കം അവയൊക്കെ പൂട്ടിക്കെട്ടി സ്ഥലം വിട്ടിരിക്കുന്നു. ഒക്കെയും സ്വപ്നമായിരുന്നുവോ...
വാതിൽ തുറന്നു.
അമ്മയാണ്...
പതിവ് പിടിവാശികളുമായി എത്തിരിയിക്കുയാണ്.
കുളിച്ച് അമ്പലത്തിൽ പോകണം.
തർക്കത്തിനൊന്നും മുതിർന്നില്ല. എല്ലാം തല കുലുക്കി സമ്മതിച്ചു. സ്വപ്നം പഠിപ്പിച്ച ചില ജീവൻ-മരണ തത്ത്വങ്ങളും മനസിലേറ്റി ഞാൻ കുളിമുറിയിലേക്ക് നടന്നു...!🙂


Thursday, 28 June 2018

ഒരു ഭൂതകാല സ്മരണയ്ക്ക്

             വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ആ മധുര സ്മരണകളുടെ വശ്യത കൂടിയിട്ടേയുള്ളു. ബാല്യത്തിൽ നഷ്ടപ്പെട്ട സുന്ദര നിമിഷങ്ങളെ കൗമാരത്തിൽ വീണ്ടും മോഹിച്ചു പോയി. മനസു വാശി പിടിച്ചപ്പോൾ പിന്നെ വളർന്ന മണ്ണിലേക്ക് ഒരു യാത്ര പോകാതെ മറ്റു വഴികളുണ്ടായിരുന്നില്ല.
               മലമേലെ എന്റെ വരവും പ്രതീക്ഷിച്ച് ആ പഴയ ഇടവഴികളും, എന്റെ കുടിലും, പിന്നെയാ ഉരുളൻ പാറകളും ...! അന്നൊക്കെ മുത്തശ്ശിയുടെ കണ്ണുവെട്ടിച്ച് ആ പാറകളിലൊക്കെ പറ്റിപ്പിടിച്ച് കയറുമായിരുന്നു. കൈകാലുകളിൽ മുറിവൊഴിഞ്ഞ സമയവും ഉണ്ടായിട്ടില്ല.
               വിശാലമായി പരന്നു കിടന്നിരുന്ന കുറവൻപാറയുടെ ഒരു വശത്തേക്ക് ചായ്ഞ്ഞു നിൽക്കുന്ന ഒരു മാവുണ്ടായിരുന്നു.പാറ മേലുള്ള സായന്തനങ്ങൾക്ക് മധുരം പകർന്ന തേൻമാവ്.വീട്ടിൽ നിന്ന് ആരോടും പറയാതെ കുറവൻ പാറയ്ക്കു പോകവേ എത്രയോ വട്ടം കല്ലിടുക്കുകളിൽ ദേഹമാകെ സ്വർണപ്പുള്ളി കളുള്ള ചേരകളെ കണ്ടിരിക്കുന്നു. അവയെ ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയാലും ഭയം ഉള്ളിലൊതുക്കി പുഞ്ചിരിച്ചു നടക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കുറവൻപാറയ്ക്കു പോയ വിവരം ഒരു ഉപദേശ ക്ലാസിലവസാനിക്കാതിരിക്കാൻ അതേയുണ്ടായിരുന്നുള്ളു മാർഗം. കുറവൻപാറ കടന്നു വീണ്ടും പോയാൽ എവിടെ നിന്നോ ഉത്ഭവിച്ചു വരുന്ന ഒരു നീർച്ചാല്.തട കെട്ടി ശേഖരിച്ച ആ പുഴയിലെ വെള്ളത്തിന്റെ തണുപ്പു ശരീരത്തിലെ രോമങ്ങളെ വാരിപ്പുണരുമ്പോഴുള്ള സുഖം അനുഭവിച്ചു തന്നെയറിയണം.
 
വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്വാതന്ത്ര്യം കുറഞ്ഞു കുറഞ്ഞു വന്നു. മുത്തശ്ശി പറഞ്ഞ കഥകളിലൊക്കെയും ചില ഭയപ്പെടുത്തുന്ന അപൂർവ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. അദൃശ്യനായ ഗന്ധർവ്വന്മാരും പിശാചുക്കളും പുഴ വെള്ളത്തിലൂടെ ഒഴുകി വരുമെന്നും അവ നമ്മുടെ ശരീരത്തിൽ കയറിക്കൂടിയാൽ ആപത്താണെന്നും ഞാൻ കേട്ടത് മുത്തശ്ശിയിൽ നിന്നാണ് .എന്നാൽ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച കഥകളെയെല്ലാം എനിക്കു പ്രിയമായിരുന്നു. അത്തരം കെട്ടുകഥകൾ ഏറെ കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത് .പക്ഷേ കഥളിലെ വില്ലന്മാരോടായിരുന്നു വാസ്തവത്തിൽ എനിക്കു പ്രണയം. സത്യമല്ലാത്ത ആ കഥകൾ പകർന്ന ജിജ്ഞാസ എന്റെ ചിന്തകളെ വർണശബളമാക്കി.കഥകളിലെ രൂപമില്ലാത്ത ഗന്ധർവ്വന്മാർക്ക് മനസിൽ മഴവില്ലിന്റെ സൗന്ദര്യം നൽകി. കുറവൻപാറയ്ക്കു പോകുന്ന വഴിയിലെ പാലച്ചെടികളോടെല്ലാം സ്വപ്ന സുന്ദരനായ ആ ഗന്ധർവ്വനെ ഒരു നോക്കു കാണുവാൻ പൂർണമനസോടെ പ്രാർത്ഥിച്ചു. ഇനിയും സംഭവിക്കാനിടയില്ലാത്ത ഇത്തരം അസാധാരണ സ്വപ്നങ്ങളാണ് എന്നെ ഏറെ വർഷങ്ങൾക്കിപ്പുറവും ആ മണ്ണിലേക്ക് അടുപ്പിക്കുന്നത്.
വികൃതികൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഈശ്വരഭക്തി നടിച്ച് ഒഴിവു ദിവസങ്ങളിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഞാൻ പോയിരുന്നത് ശരിക്കും പ്രാർത്ഥിക്കാനായിരുന്നില്ല. അമ്പലക്കുളത്തിനു സമീപം വളർന്നു പന്തലിച്ചു നിൽക്കുന്ന ചെടിയും അതിലെ താഴമ്പൂക്കുലകളും മാത്രമായിരുന്നു ലക്ഷ്യം.ഓരോ ദിവസത്തേയും 
  എന്റെ പ്രാർത്ഥന ഏറ്റവും നല്ല പൂക്കുല സ്വന്തമാക്കാൻ കഴിയണേയെന്നുള്ളതാണ്.നിലത്ത് നാലുപാടും തിരഞ്ഞ ശേഷവും പൂക്കൾ കിട്ടാത്ത പക്ഷം കൊഴിയാതെ പുഞ്ചിരിച്ചു നിൽക്കുന്ന ഒരു മുഴുത്ത പൂക്കുലയെ ലക്ഷ്യം വയ്ക്കുമായിരുന്നു.പിന്നെ അതു കൈക്കലക്കും വരെ ക്ഷേത്ര കമ്മിറ്റി ഓഫീസിൽ വഴിപാടു രസീതുകൾ എഴുതാൻ നിയോഗിച്ചിട്ടുള്ള കണ്ണൻ ചേട്ടന്റെ പിന്നാലെ കൂടും. ഒടുവിൽ അദ്ദേഹം ഗതികെട്ട് അതു പറിച്ചുതരുന്ന നിമിഷം പൂക്കുലയിൽ ഒരിതൾ അദ്ദേഹത്തിനു സമ്മാനിച്ച് സന്തോഷത്തോടെ മടങ്ങും. ചിലപ്പോഴൊക്കെ അവിടുത്തെ ഭാർഗവി മുത്തശ്ശി പായസം തരാനായി വിളിച്ചാൽ പോലും അതൊന്നും കൂട്ടാക്കാതെ പൂക്കുല കിട്ടിയ സന്തോഷത്തിൽ മതിമറന്ന് ആടിപ്പാടിയാവും വീട്ടിലേക്ക് മടങ്ങുക. താഴമ്പൂവിന്റെ മനംകവരുന്ന മണം ആസ്വദിച്ച് അതിൽ ലയിച്ചാകും പിന്നീടുള്ള യാത്ര. 
സഹപാഠികളായ ദേവൂന്റെയും ശ്രീഹരിയുടെയും വീട്ടുമുറ്റത്തെത്തുമ്പോൾ ഓരോ ഇതളുകൾ അവർക്കും സമ്മാനിച്ചിരുന്നു. ചിലപ്പോഴൊക്കെ പകരമായി ദേവു പല നിറത്തിലുള്ള വളപ്പൊട്ടുകളും, ശ്രീഹരി ഉരുണ്ടു മിനുസമായ ഗോട്ടികളും തന്നിരുന്നു. പിന്നീട് മുത്തശ്ശിയുടെ കണ്ണിൽ പെടാതെ പൂക്കുലയുമായി വീട്ടിലേക്ക് കടക്കും. അവയുടെ ശേഷിക്കുന്ന ഇതളുകളിലൊന്നെടുത്ത് കണക്കു പുസ്തകത്തിന്റെ പ്രിയപ്പെട്ട പേജിൽ സൂക്ഷിക്കുമായിരുന്നു. ഒരു പക്ഷേ മുത്തശ്ശിയുടെ കണ്ണിൽ പെട്ടാൽ ഭഗവതീടെ സ്വത്ത് കട്ടതിനുള്ള പേടിപ്പെടുത്തലാകും പിന്നീടുണ്ടാവുക. 
ഒഴിവു ദിവസങ്ങളിൽ മറ്റു പണിയൊന്നുമില്ലെങ്കിൽ വീടിനു ചുറ്റും നടന്ന് മുറ്റത്തുള്ള സകല കുഴിയാനകളെയും പെറുക്കിയെടുത്ത് കൈവെള്ളയിൽ വയ്ക്കും. അവ കൈയിൽ ഓടി നടക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയും ...!
അടുക്കളയിൽ നിന്ന് ചിരട്ടയായ ചിരട്ടയൊക്കെ ശേഖരിച്ച് അവയിൽ മണ്ണു കുഴച്ച് അടുപ്പുകൂട്ടിയതും, അതിൽ വച്ചുണ്ടാക്കി എന്നു പറയപ്പെടുന്ന കഞ്ഞീം കറീം എന്റെ കുഴിയാനകൾക്കും  ഉറുമ്പുകൾക്കും മതിയാവോളം വിളമ്പിയതുമെല്ലാം ഇന്നലെയെന്ന പോലെ ഓർക്കുന്നു. അതും മുഷിപ്പിക്കുമ്പോൾ തൊഴുത്തിൽ പോയി കല്ല്യാണി പശുക്കുട്ടിക്ക് തിലകം ചാർത്തുന്നതിനു പുറമേ അവളുടെ തലയ്ക്കിരുവശവും റോസാപ്പൂകൾ കൊണ്ട് അലങ്കരിക്കുന്നതും ശീലമായിരുന്നു. ഒരു സെൽഫിയുടെ അഭാവത്തിൽ ആ ചിത്രങ്ങൾ ഓർമകളിൽ മാത്രമായി ഒതുങ്ങിക്കൂടി.
വീണ്ടും ആ വീടുകാണുമ്പോൾ... ആ വഴികളിലൂടെ നടക്കുമ്പോൾ ... ഓർമകൾ കെട്ടു പൊട്ടിച്ചു വന്നടുക്കുന്നു. മനം കവർന്ന് അവ പിന്നിലേക്കോടിപ്പോവുകയും ചെയ്യുന്നു. ചില ശേഷിപ്പുകൾ എന്നെ വീണ്ടും അവിടേക്കാകർഷിക്കുന്നു. പക്വതയില്ലായ്മയുടെ മധുരം നുണഞ്ഞ് മതിമറന്ന് ജീവിച്ച കാലം... ഒരു മനുഷ്യായുസ് മുഴുവൻ ഓർക്കാനുതകുന്ന വസന്തകാലം ...

"ഓർമകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിന്നിലേക്കോടി മറഞ്ഞിരിക്കാം "

-എൻ.എൻ. കക്കാട് -
സഫലമീ യാത്ര

Friday, 20 April 2018

അമ്മ

            നാലാം ക്ലാസിലെ അവധിക്കാലത്ത് തുടങ്ങിയ യാത്രയാണ്. ഇടയ്ക്കെന്നോ നടത്തം മാറ്റി യാത്ര സൈക്കിളിലാക്കി എന്നതൊഴികെ കാര്യമായ മാറ്റമൊന്നുമില്ല.ഓരോ ഞായറാഴ്ചയ്ക്കും വേണ്ടി ഞാൻ കാത്തിരിക്കുന്നതിന്റെ മുഖ്യ കാരണം അന്നു വൈകുന്നേരത്തെ എന്റെയീ യാത്രയാണ്. യാത്രയെന്നു കേൾക്കുമ്പോൾ രണ്ടു കിലോമീറ്ററിൽ കൂടുതലൊന്നുമില്ല. എന്നാലും സുഖമുള്ള യാത്ര. കൊല്ലമിത്ര കഴിഞ്ഞിട്ടും ആ ഒറ്റമുറി വായനശാല തന്നെയാണ് എന്റെ നാട്ടിലെ ഏറ്റവും മികച്ചയിടം അവിടേക്കുള്ള യാത്ര തന്നെയാണ് എന്നെ ഏറ്റവും രസിപ്പിക്കുന്നത്.
         യാത്രയിൽ ഞാൻ ഒരിടത്തിറങ്ങി. ചെറിയൊരു വീട്. വളരെ ചെറിയ കിളിവാതിലെങ്കിലും കുനിയാതെ അകത്തു കടക്കാം. വാതിലു മെല്ലെത്തുറന്ന് അകത്തു കടക്കുമ്പോൾ കഥാപാത്രം കിടക്കയിൽ എഴുന്നേറ്റിരുപ്പാണ് .പക്ഷേ പതിവു പ്രസരിപ്പൊന്നുമില്ല മുഖത്ത്. ആകെ ഒരു വേവലാതിയും കാത്തിരിപ്പിന്റെ മുഷിപ്പും. എന്റെ വരവിനെ ശ്രദ്ധിക്കുന്നതുപോലുമില്ല. വാതിലു തുറന്ന ശബ്ദം കേട്ട് എത്തി നോക്കിയെങ്കിലും എന്റെ മുഖം കണ്ടപ്പോൾ ഗൗരവഭാവത്തിൽ തിരിഞ്ഞിരിപ്പാണ്. ഞാൻ അടുത്ത് ചെന്നിരുന്നു. ഒന്നും മിണ്ടിയില്ല. ഇടയ്ക്കെ പ്പൊഴോക്കെയോ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും എന്നോടല്ല. ഒരിക്കൽ വടികുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. ഞാൻ സഹായിച്ചില്ല. സഹായിച്ചാൽ ഇഷ്ടപ്പെടുകയുമില്ല.
           "നീ ഏതാ കുഞ്ഞേ..." അല്പം പുച്ഛം കലർന്നന ഭാവത്തിൽ എന്നോടു ചോദിച്ചു. "ഇവിടടുത്താ മുത്തശ്ശീ ". നിന്റപ്പന്റെ പേരെന്താ"? ഇനിയുള്ളതെല്ലാം പതിവു കഥ. എന്നെ തിരിച്ചറിയുന്നു... വിശേഷങ്ങൾ തിരക്കുന്നു... എന്നാൽ അടുത്തയാഴ്ച പുതിയ എന്നെ ഞാൻ തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നു...!
             പരിചയപ്പെടൽ കഴിഞ്ഞാാൽ പിന്നെ വിഷമങ്ങളാണ്. തൊണ്ണൂറു വയസോളം പ്രായമുണ്ടെങ്കിലും ആ സ്ത്രീയുടെ മനസിലെ താൻ എന്ന അമ്മയ്ക്ക് വയസ് മുപ്പതു കടന്നിട്ടില്ല. ഇടയ്ക്ക് മുഖംകോപം കൊണ്ട് ജ്വലിക്കും. തന്റെ മകൾ സ്കൂളിൽ പോയിട്ടുമടങ്ങി വന്നില്ല എന്നും, സന്ധ്യയായിട്ടും വീട്ടിൽ വരാതെ കൂട്ടുകാരുമൊത്തു കറങ്ങി നടപ്പാണെന്നും പറയും. തിരികെ വരുമ്പോൾ നല്ല തല്ലു കൊടുക്കുമത്രേ... ഇതും പറഞ്ഞ് കുറച്ചു നേരം മൗനിയായിരിക്കും.
                  ദേഷ്യ മടങ്ങിക്കഴിഞ്ഞാൽ മറവി തിന്നുതീർക്കാത്ത ഓർമകളിൽ നിന്ന് മകൾ സ്കൂളിൽ പോകുന്നതിനു മുൻപ് കാട്ടിക്കൂട്ടിയ കുറുമ്പുകൾ വിവരിക്കും. അയലത്തെ വീട്ടിലെ ചേച്ചി കൊടുത്ത കട്ടൻ ചായ പാതി കുടിച്ച ശേഷം മറ്റേപ്പാതി മകൾ വരുമ്പോൾ കൊടുക്കാൻ മാറ്റി വച്ചേക്കുന്നു. മകളുടെ കുസൃതികളെപ്പറ്റി പറയുമ്പോഴെല്ലാം ആ കണ്ണുകളിൽ അസാധാരണ പ്രസരിപ്പുണ്ടായിരുന്നു.
              താനൊരു മകളാണെന്നോ, ഭാര്യയാണെന്നോ, അമ്മുമ്മയാണെന്നോ അവർക്ക് ഓർമയില്ല. ആകെയുള്ള ഒരേയൊരോർമ്മ താനൊരമ്മയാണെന്നുള്ളതാണ്. ഒരിക്കലും വരുവാനില്ലാത്ത തന്റെ മകളെയും കാത്ത് എന്നും ഒരേയിരിപ്പാണ് .ഇടയ്ക്കൊക്കെ ആരുടെയെങ്കിലും സഹായത്തോടെ വരാന്തയിൽ വന്നിരിക്കും. ഇടവഴിയിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ കൈകൊട്ടി വിളിച്ചിട്ട് തന്റെ മകളെക്കണ്ടോ എന്നു ചോദിക്കും. ജീവിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും മറവി കൊണ്ടുപോയതറിയാതെ ഇനിയും പ്രതീക്ഷയോടെ ജീവിക്കുകയാണ് ആ പാവം.
             നേരമേറെയായി. ഗ്രന്ഥശാലയിലേക്കുള്ള എന്റെ യാ
 ഇനി വ്യർത്ഥമാണ്.ഒരു പുസ്തകവും ഇക്കാലം വരെയും പ്രദാനം ചെയ്യാത്ത എന്തോ ഒന്ന് ലഭിച്ചതു പോലെയായി എനിക്ക്‌. ഇനിയും ചോദിച്ചിട്ടില്ലാത്ത ഏതൊക്കെയോ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഞാൻ അവിടെ നിന്നിറങ്ങി. എന്റെ വിടവാങ്ങൽ പോലും വൃദ്ധയെ ബാധിക്കുന്നില്ല. പ്രതീക്ഷയുടെ ആ കണ്ണുകളിൽ നിന്ന് എന്തൊക്കെയോ പഠിച്ചു കൊണ്ട് ഞാൻ മടക്കയാത്ര ആരംഭിച്ചു.
           ഈ കഥയിൽ ഞാനാരുമല്ല മുത്തശ്ശിക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കുന്ന അയലത്തെ വീട്ടിലെ ചേച്ചിയും ആളല്ല. എക്കാലവും പ്രസക്തിയാർജിക്കുന്ന മാതൃത്വം എന്ന വികാരത്തിന്റെ ചടുല ഭാവങ്ങളാണ് എന്നെ ചൊടിപ്പിച്ചത്.തൊണ്ണൂറുകളിലും മറവിയെ പുറം കാലുകൊണ്ട് തട്ടിമാറ്റി ഒരമ്മയുടെ എല്ലാ ഭാവഭേദങ്ങളും തന്നിലുളവാക്കി തന്റെ ഹൃദയ കവാടങ്ങളും തുറന്ന് മകൾക്കായി കാത്തിരിക്കുന്ന വൃദ്ധ...!
              പണത്തിനു വേണ്ടിയുള്ള മരണപ്പാച്ചിലിനിടയിൽ നമ്മളിൽ ചിലരെങ്കിലുംഅമ്മയുടെ ഹൃദയത്തിൽ കനൽ കോരിയിട്ടിട്ടുണ്ടെങ്കിൽ സ്വയം തിരുത്താം... സ്നേഹിക്കുക ... കടലോളം സ്നേഹിക്കുക ... അനന്തമായ ആകാശത്തോളം സ്നേഹിക്കുക ...! ഏതു പ്രായത്തിലും, പ്രശസ്തിയുടെ ഏതു കൊടുമുടിയിലെത്തിയാലും എക്കാലവും അമ്മയുടെ മടിത്തട്ടിൽ തല ചായ്ക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞു മനസായി പരിണമിക്കുക...
അത്രമാത്രം...!

Wednesday, 11 April 2018

നന്മയുടെ നിഴൽ

           മയക്കം ബാക്കിയാക്കിയ മന്ദത ഒട്ടും തന്നെ ഉണ്ടായിരുന്നില്ല അവളുടെ പുലരികൾക്ക്.നൂറു നൂറ് സ്വപ്നങ്ങളും കുറെയേറെ പദ്ധതികളുമായായിരിക്കും ഓരോ ദിവസവും ഉണരുക. യൗവനകാലത്തിന് ഇത്രയേറെ സൗന്ദര്യവും ഊർജവും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിത് അവളിലൂടെയാണ്.
            ഇന്ന് അതിരാവിലെ ഉണർന്നയുടൻ തന്നെ തലേന്നു വായിച്ചു നിർത്തിയ ലേഖനത്തിന്റെ തുടർ വായനയിലായിരുന്നു അവൾ. വായനയും പ്രഭാതകൃത്യങ്ങളുമൊക്കെ കഴിഞ്ഞ് യോഗ പൂർത്തീകരിക്കുമ്പോഴേക്കും സമയം ആറിനോടടുത്തിട്ടുണ്ടാകും. പിന്നെ അടുക്കളയിൽ 'അതിവേഗം ബഹുദൂരം' എന്ന മട്ടിലൊരു മരണപ്പാച്ചിലാണ്. അടുക്കളപ്പണി കഴിഞ്ഞാൽ പുള്ളിക്കാരി ശാന്തമാകും. ശേഷം വരാന്തയിൽ നിന്ന് കൈയ്യോന്നിയിട്ടു കാച്ചിയ എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ ഇടയ്ക്കൊക്കെചിന്തയിൽ മുഴുകാറുണ്ട്. വർത്തമാനത്തിലേക്ക് തിരിച്ചു വന്ന് പുതുമൊട്ടിട്ട തന്റെ മുല്ലച്ചടികളെ നോക്കി നീട്ടിച്ചിരിക്കും. പിന്നെ ഏറെ സന്തോഷത്തോടെ കുളിക്കാൻ പോകുന്നതു കാണാം.
           കവലയിൽ ബസു കാത്തു നിൽക്കുമ്പോൾ തട്ടുകടയിലെ ദിവാകരൻ ചേട്ടൻ വിളിച്ചു ചോദിച്ചു, "രാധികാ ... ഇന്നൊഴിവായതു കൊണ്ട് 'തണലി'ലേക്ക് പോകുകയാകും അല്ലെ?" ജോലി കിട്ടി ഈ ഗ്രാമത്തിൽ നിയമനം ലഭിക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടി വരാം എന്ന ഉറപ്പു മാത്രമാണ് തണലിലെ വളർത്തമ്മമാർക്ക് രാധിക കൊടുത്തത്.തന്റെ നോവിന് താങ്ങായിരുന്ന ആ അനാഥമന്ദിരത്തോട് അവൾ അത്രയേറെ കടപ്പെട്ടിരിക്കുന്നു.
            ബസിൽ നല്ല തിരക്കുണ്ടായിരുന്നു.പല ജാതിയാൾക്കാർ ... പല പല ലക്ഷ്യങ്ങളുമായി ... കുട്ടികൾ, തൊഴിലാളികൾ, പുരോഹിതൻ, മുക്കുവർ അങ്ങനെയങ്ങനെ ! ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന ജോസഫച്ചൻ തന്റെ ഇടവകയിലോ മതത്തിലോ പെടാത്ത മറ്റൊരു യാത്രക്കാരനു വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിക്കുകയാണ്.
             തണലിലെ കുട്ടിൾ തന്നെ പ്രതീക്ഷിഷിച്ചിരിക്കുകയാകും എന്ന് രാധികയ്ക്കറിയാം. എല്ലാ ഒഴിവു ദിനങ്ങളിലും അങ്ങനെ തന്നെയാണ്. കൈയിൽ ഒരു പിടി മിഠായി അവൾ കരുതിയിരിക്കും. ഒരു ദിനം മുഴുവൻ ആരോരുമില്ലാത്ത്തവർക്ക് എല്ലാമെല്ലാമായി ജീവിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചു.കുട്ടികളുടെ വാർഡൻ നീരജ ചേച്ചിക്ക് ഈ ദിവസങ്ങളിൽ പണി കുറവാണ് . ഒത്തിരി അനാഥ ജന്മങ്ങളുടെ നിറം മങ്ങിയ കുട്ടിക്കാലത്തിന് ചായം പൂശുമ്പോൾ മനസ് നിറയുമെന്നാണ് രാധിക പറയാറ്. ആ സംതൃപ്തി മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു. കുട്ടിപ്പട്ടാളത്തിന്റെ ഒരു കൂട്ടം ആഗ്രഹങ്ങളുടെ സാക്ഷാത്കാരമാണ് രാധികയുടെ വരവിലൂടെ പൂർണമാകുന്നത്.
               ഇന്ന് രാധിക ഒരു എഴുത്തുകാരി കൂടെയാണ്. അവൾക്ക് ഈ ലോകത്തിന് ഒരു പാട് സന്ദേശങ്ങൾ കൊടുക്കാനുണ്ട്. നന്മയ്ക്കു വേണ്ടി പൊരുതാനും മനുഷ്യരൂപം പൂണ്ട ചെകുത്താന്മാരെ മുട്ടുകുത്തിക്കാനും വേണ്ടി അവൾ ഒഴിവു സമയങ്ങളിൽ എഴുത്ത് ശീലമാക്കി. സ്വന്തം കാഴ്ചപ്പാടുകളെ സമൂഹത്തിൽ വിളിച്ചു പറയാൻ അവൾ ഭയന്നില്ല.
             പഴയ വാടക വീട്ടിൽ ഒറ്റക്കാണെങ്കിലും ഒരുപാട് അർത്ഥമുള്ള ജീവിതം ജീവിച്ചാസ്വദിക്കുകയാണവൾ. നന്മയുടെ വളർത്തമ്മയും തിന്മയുടെ ആരാച്ചാരുമായി ഏറെക്കാലം നിലനിൽക്കണമെന്നാണ് അവളുടെ  ആഗ്രഹം.
             അവൾ ഭയക്കുന്നില്ല. കാരണം, കുട്ടിക്കാലം മുതൽക്കേ  സ്ത്രീത്വത്തിന്റെ പേരുപറഞ്ഞ് ജീവിതത്തെ നാലു ചുമരിനുള്ളിൽ തളയ്ക്കാൻ അവൾക്കാരും ഉണ്ടായിരുന്നില്ല. സ്ത്രീകളിൽ കാണേണ്ട ഭവ്യതയുടെ മാറ്റുകൂട്ടാൻ ചിന്തകളെ മനസിനുള്ളിൽ വച്ചു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനും, ആഗ്രഹങ്ങളുടെ വായ മൂടിക്കെട്ടി കടലിലെറിയാനും ആർക്കും അവൾ അവസരം കൊടുത്തതുമില്ല. മനുഷ്യനായി ജനിച്ചു... മനുഷ്യനായി മാത്രം ജീവിക്കുന്നു ...
             സന്ധ്യയോടെ അവൾ മടങ്ങിയെത്തിയിരിക്കുന്നു. നിറമനസോടെ ... പുതിയ കുറെ ആശയങ്ങളും പേറി ...
             പക്ഷെ ... എനിക്കിഷ്ടമാണ് ... അവളെ പിന്തുടരാൻ ... വെളിച്ചത്തിൽ പ്രത്യക്ഷമായും ഇരുട്ടിൽ പരോക്ഷമായും അവളുടെ ഒപ്പം നടക്കുമ്പോൾ എനിക്ക് പൂർണ സംതൃപ്തിയാണ്. മറ്റു നിഴലുകളെക്കാൾ കൂടുതൽ എനിക്കു പറയാനുണ്ട്... നന്മയുടെ നൂറു നൂറു കഥകൾ...! അവളുടെ ചുവടുകൾ ചേർന്നു നടക്കാനും നന്മകൾക്ക് സാക്ഷിയാകാനും എനിക്കു മാത്രമല്ലേ കഴിയുന്നുള്ളു.
              സൂര്യൻ അസ്തമിച്ചിരിക്കുന്നു. രാധിക നൃത്തം ചെയ്യുകയാണ്. വർണശബളമായ ഒരു ദിനത്തിന്റെ മധുരമേറിയ അന്ത്യം. പാതിരാക്കാറ്റും  ഇമ്പമുള്ള ചീവിടിന്റെ ഒച്ചയും അവളോടൊപ്പം  കൂടി... ഞാനും കൂടി ...! സായന്തനത്തിൽ കൺ തുറന്ന മുല്ലമൊട്ടുകളുടെ വാസന വീട്ടിലെങ്ങും പരന്നു. ഏതോ ഒരു മധുര സംഗീതത്തിൽ ലയിച്ച് അവൾ ചുവടുവയ്ക്കുന്നു. ഒപ്പം ഞാനും...!

Friday, 5 January 2018

സുപ്രഭാതം

      ആരാ പറഞ്ഞത് ഇന്നുകൾ ഇന്നലെകളുടെ തുടർക്കഥയാണെന്ന്?...ശുദ്ധ മണ്ടത്തരം. ഇന്നുകൾ ഒരു പുതിയതുടക്കമാണ്.ഒരു കാലത്ത് പുലരികളെ എനിക്കു ഭയമായിരുന്നു. പുലരിയെ പഴി പറഞ്ഞു കൊണ്ട് മനസില്ലാ മനസോടെ പുതപ്പിനടിയിൽ നിന്ന് ദു:ഖത്തോടെയിറങ്ങുന്ന സ്വഭാവമായിരുന്നു എനിക്ക്. പുതിയ ദിനത്തിൽ സായന്തനം വരെ ചെയ്തു തീർക്കേണ്ട പണികൾ, അസൈൻമെന്റുകൾ, പ്രാക്ടിക്കലുകൾ, ടെസ്റ്റു പേപ്പറുകൾ എന്നിങ്ങനെ നൂറു നൂറു കാര്യങ്ങളാണ് ഓരോ ദിവസവും രാവിലെ എന്റെ മനസിലൂടെ കടന്നു പോവുക. ഇനി സായന്തനമായാലോ... പിറ്റേന്നു ഹാജരാക്കേണ്ട പ്രവർത്തനങ്ങളുടെ പിന്നാലെയുള്ള മരണപ്പാച്ചിലും.ഏതൊരു സ്കൂൾ വിദ്യാർത്ഥിക്കും തോന്നാവുന്ന ഇത്തരം കഷ്ടപ്പാടുകൾക്കു പുറമേ ദു:സഹമായിരുന്നു രാവിലെയുള്ള കായികാഭ്യാസം.പി.ടി. ടീച്ചർ അവധിയിലായിരിക്കണേ, അതിരാവിലെ മഴയായിരിക്കണേ എന്നുള്ള പ്രാർത്ഥനകളൊക്കെയും വ്യർത്ഥമാവുകയായിരുന്നു പതിവ്.
         ചുരുങ്ങിയ കാലയളവിൽത്തന്നെ എന്റെ ചിന്തകൾ നന്നേമാറിയിരിക്കുന്നു. കാലത്തിന്റെ അനിവാര്യതയ്ക്കനുസരിച്ച് ഞാൻ എന്റെ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു. കോളേജ് ജീവിതത്തിലെത്തിയപ്പോഴും ഹോസ്റ്റൽ ജീവിതം തന്നെ തുടരാനുറപ്പിച്ചപ്പോഴും ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് പുലരികളെ എനിക്കിഷ്ടമാണ് .സൂര്യനുദിക്കാനായി കാത്തിരിക്കാറുണ്ട്. കോളേജിലായതിൽപ്പിന്നെ ,കൃത്യസമയത്തു തന്നെ
 വ്യായാമം ചെയ്യണമെന്നും ആരും നിർബന്ധിക്കാറില്ല.ക്ലാസിൽ പോകുന്നതും കൃത്യസമയത്ത് ഹോസ്റ്റലിലെത്തുന്നതും തന്നിഷ്ടമായി മാറി. ഇത്രയൊക്കെയായിട്ടും സ്വയം നേർവഴിക്കു നയിക്കാനുള്ളപക്വതമനസും കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.
        ധനുമാസ പുലരികൾ എപ്പോഴും സുന്ദരമാണല്ലോ. ഇളം മഞ്ഞും, തണുപ്പും...!വിശാലമായ ക്യാമ്പസിലൂടെയുള്ള രാവിലെ യാത്രകൾ എപ്പോഴും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. എല്ലാതരത്തിലുള്ള സമ്മർദങ്ങളും ഒഴിവാക്കാൻ ഈ പുലരികളുടെ സൗന്ദര്യം തന്നെ ധാരാളം.
      ആറുമണിക്കു മുൻപു തന്നെ കൂടുവിട്ട് ഇര തേടിപ്പോകുന്ന കിളികളാണ് എന്നെ മിക്കപ്പോഴും ആകർഷിക്കുക. തണുത്തപുലരിയിൽ ഒരു സംഘമായി പറന്ന് സന്തോഷത്തോടെ സായന്തനത്തിൽ മടങ്ങിയെത്തുന്ന കുരുവിക്കൂട്ടങ്ങൾ നൽകുന്ന പ്രചോദനം ഒന്നു വേറെ തന്നെ .ഇടയ്ക്കൊക്കെ മയിലും മൈനകളും ഒക്കെ വരാറുണ്ട്. നമ്മൾ മനുഷ്യരെ ഇവർ ഭയക്കുന്നതിനാൽ കഴിവതും ഞാനിവയെക്കാണുമ്പോൾ ദൂരെ മാറി നിന്ന് ചിന്തയിൽ മുഴുകുകയാണ് പതിവ്. പ്രകൃതിയുടെ സന്തുലനതയ്ക്ക് കോട്ടം വരുത്താൻ ശ്രമിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.
       രാവിലെകൾ മാത്രം പ്രദാനം ചെയ്യുന്ന ഇത്തരം സുന്ദരദൃശ്യങ്ങളെ ഉറക്കത്താൽ അകറ്റി നിർത്തുന്നവരോട് എനിക്കു സഹതാപമാണ്. വ്യത്യസ്തങ്ങളായ പക്ഷികളും, പൂമ്പാറ്റകളും, പുൽനാമ്പുകളും, പുതുതായി കൺ തുറന്ന അരളിപ്പൂക്കളും, ആരാലും ശ്രദ്ധിക്കപ്പെടാതെ റോഡരികിൽ തഴച്ചുവളരുന്ന എരിക്കുചെടികളും എന്നെ പ്രകൃതിയോടടുപ്പിക്കുന്നതു പോലെ തോന്നി. ചിലപ്പോഴൊക്കെ അത്ഭുതം തോന്നും.എത്രയും പെട്ടെന്ന് നേരം പുലരണേയെന്നതാണ് ഇപ്പോഴുള്ള എന്റെ പ്രാർത്ഥന.
        ഒരിക്കൽ അല്പനേരം കൂടെയുറങ്ങാൻ മഴക്കായി പ്രാർത്ഥിച്ചിരുന്ന ഞാൻ, ഈയിടെ ചാറ്റൽ മഴയുള്ള രാവിലെകളിൽ ആളൊഴിഞ്ഞ ക്യാമ്പസ് റോഡുകളിൽ ഒരു കുടപോലും കൂട്ടാക്കാതെ നടക്കുക പതിവായി. നനഞ്ഞു കുതിർന്ന് ഹോസ്റ്റൽ എൻട്രൻസിലെത്തുമ്പോൾ സെക്യൂരിറ്റിയുടെ പതിവു ചോദ്യമുണ്ട്, ''ഒരു നാൾകൂടെ ജോഗിംഗ് പോകാമെ ഇരിക്ക മാട്ടെ യാ... ?"ഈ ചോദ്യയത്തിന് ഒരു കള്ളച്ചിരി പാസാക്കി ഒഴിഞ്ഞുമാറുകയേ വഴിയുള്ളു. അമ്മയുടെ അസാന്നിധ്യത്തിൽ ഇതെല്ലാം നിസാരമാണുതാനും.എങ്കിലും അവധിക്കാലത്ത് അമ്മയുടെ മടിയിൽ കിടന്ന് ക്യാമ്പസ് വിശേഷങ്ങൾ വാതോരാതെ പറയുന്ന തിരക്കിൽ അറിയാതെയെങ്കിലും എന്റെ ഇത്തരം ലീലാവിലാസങ്ങൾ പുറത്തു വരാറുണ്ട്. ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും ഇതിനോടൊക്കെ ക്ഷമിക്കുക അമ്മയും പതിവാക്കി.