Thursday, 28 June 2018

ഒരു ഭൂതകാല സ്മരണയ്ക്ക്

             വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ആ മധുര സ്മരണകളുടെ വശ്യത കൂടിയിട്ടേയുള്ളു. ബാല്യത്തിൽ നഷ്ടപ്പെട്ട സുന്ദര നിമിഷങ്ങളെ കൗമാരത്തിൽ വീണ്ടും മോഹിച്ചു പോയി. മനസു വാശി പിടിച്ചപ്പോൾ പിന്നെ വളർന്ന മണ്ണിലേക്ക് ഒരു യാത്ര പോകാതെ മറ്റു വഴികളുണ്ടായിരുന്നില്ല.
               മലമേലെ എന്റെ വരവും പ്രതീക്ഷിച്ച് ആ പഴയ ഇടവഴികളും, എന്റെ കുടിലും, പിന്നെയാ ഉരുളൻ പാറകളും ...! അന്നൊക്കെ മുത്തശ്ശിയുടെ കണ്ണുവെട്ടിച്ച് ആ പാറകളിലൊക്കെ പറ്റിപ്പിടിച്ച് കയറുമായിരുന്നു. കൈകാലുകളിൽ മുറിവൊഴിഞ്ഞ സമയവും ഉണ്ടായിട്ടില്ല.
               വിശാലമായി പരന്നു കിടന്നിരുന്ന കുറവൻപാറയുടെ ഒരു വശത്തേക്ക് ചായ്ഞ്ഞു നിൽക്കുന്ന ഒരു മാവുണ്ടായിരുന്നു.പാറ മേലുള്ള സായന്തനങ്ങൾക്ക് മധുരം പകർന്ന തേൻമാവ്.വീട്ടിൽ നിന്ന് ആരോടും പറയാതെ കുറവൻ പാറയ്ക്കു പോകവേ എത്രയോ വട്ടം കല്ലിടുക്കുകളിൽ ദേഹമാകെ സ്വർണപ്പുള്ളി കളുള്ള ചേരകളെ കണ്ടിരിക്കുന്നു. അവയെ ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയാലും ഭയം ഉള്ളിലൊതുക്കി പുഞ്ചിരിച്ചു നടക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കുറവൻപാറയ്ക്കു പോയ വിവരം ഒരു ഉപദേശ ക്ലാസിലവസാനിക്കാതിരിക്കാൻ അതേയുണ്ടായിരുന്നുള്ളു മാർഗം. കുറവൻപാറ കടന്നു വീണ്ടും പോയാൽ എവിടെ നിന്നോ ഉത്ഭവിച്ചു വരുന്ന ഒരു നീർച്ചാല്.തട കെട്ടി ശേഖരിച്ച ആ പുഴയിലെ വെള്ളത്തിന്റെ തണുപ്പു ശരീരത്തിലെ രോമങ്ങളെ വാരിപ്പുണരുമ്പോഴുള്ള സുഖം അനുഭവിച്ചു തന്നെയറിയണം.
 
വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്വാതന്ത്ര്യം കുറഞ്ഞു കുറഞ്ഞു വന്നു. മുത്തശ്ശി പറഞ്ഞ കഥകളിലൊക്കെയും ചില ഭയപ്പെടുത്തുന്ന അപൂർവ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. അദൃശ്യനായ ഗന്ധർവ്വന്മാരും പിശാചുക്കളും പുഴ വെള്ളത്തിലൂടെ ഒഴുകി വരുമെന്നും അവ നമ്മുടെ ശരീരത്തിൽ കയറിക്കൂടിയാൽ ആപത്താണെന്നും ഞാൻ കേട്ടത് മുത്തശ്ശിയിൽ നിന്നാണ് .എന്നാൽ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച കഥകളെയെല്ലാം എനിക്കു പ്രിയമായിരുന്നു. അത്തരം കെട്ടുകഥകൾ ഏറെ കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത് .പക്ഷേ കഥളിലെ വില്ലന്മാരോടായിരുന്നു വാസ്തവത്തിൽ എനിക്കു പ്രണയം. സത്യമല്ലാത്ത ആ കഥകൾ പകർന്ന ജിജ്ഞാസ എന്റെ ചിന്തകളെ വർണശബളമാക്കി.കഥകളിലെ രൂപമില്ലാത്ത ഗന്ധർവ്വന്മാർക്ക് മനസിൽ മഴവില്ലിന്റെ സൗന്ദര്യം നൽകി. കുറവൻപാറയ്ക്കു പോകുന്ന വഴിയിലെ പാലച്ചെടികളോടെല്ലാം സ്വപ്ന സുന്ദരനായ ആ ഗന്ധർവ്വനെ ഒരു നോക്കു കാണുവാൻ പൂർണമനസോടെ പ്രാർത്ഥിച്ചു. ഇനിയും സംഭവിക്കാനിടയില്ലാത്ത ഇത്തരം അസാധാരണ സ്വപ്നങ്ങളാണ് എന്നെ ഏറെ വർഷങ്ങൾക്കിപ്പുറവും ആ മണ്ണിലേക്ക് അടുപ്പിക്കുന്നത്.
വികൃതികൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഈശ്വരഭക്തി നടിച്ച് ഒഴിവു ദിവസങ്ങളിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഞാൻ പോയിരുന്നത് ശരിക്കും പ്രാർത്ഥിക്കാനായിരുന്നില്ല. അമ്പലക്കുളത്തിനു സമീപം വളർന്നു പന്തലിച്ചു നിൽക്കുന്ന ചെടിയും അതിലെ താഴമ്പൂക്കുലകളും മാത്രമായിരുന്നു ലക്ഷ്യം.ഓരോ ദിവസത്തേയും 
  എന്റെ പ്രാർത്ഥന ഏറ്റവും നല്ല പൂക്കുല സ്വന്തമാക്കാൻ കഴിയണേയെന്നുള്ളതാണ്.നിലത്ത് നാലുപാടും തിരഞ്ഞ ശേഷവും പൂക്കൾ കിട്ടാത്ത പക്ഷം കൊഴിയാതെ പുഞ്ചിരിച്ചു നിൽക്കുന്ന ഒരു മുഴുത്ത പൂക്കുലയെ ലക്ഷ്യം വയ്ക്കുമായിരുന്നു.പിന്നെ അതു കൈക്കലക്കും വരെ ക്ഷേത്ര കമ്മിറ്റി ഓഫീസിൽ വഴിപാടു രസീതുകൾ എഴുതാൻ നിയോഗിച്ചിട്ടുള്ള കണ്ണൻ ചേട്ടന്റെ പിന്നാലെ കൂടും. ഒടുവിൽ അദ്ദേഹം ഗതികെട്ട് അതു പറിച്ചുതരുന്ന നിമിഷം പൂക്കുലയിൽ ഒരിതൾ അദ്ദേഹത്തിനു സമ്മാനിച്ച് സന്തോഷത്തോടെ മടങ്ങും. ചിലപ്പോഴൊക്കെ അവിടുത്തെ ഭാർഗവി മുത്തശ്ശി പായസം തരാനായി വിളിച്ചാൽ പോലും അതൊന്നും കൂട്ടാക്കാതെ പൂക്കുല കിട്ടിയ സന്തോഷത്തിൽ മതിമറന്ന് ആടിപ്പാടിയാവും വീട്ടിലേക്ക് മടങ്ങുക. താഴമ്പൂവിന്റെ മനംകവരുന്ന മണം ആസ്വദിച്ച് അതിൽ ലയിച്ചാകും പിന്നീടുള്ള യാത്ര. 
സഹപാഠികളായ ദേവൂന്റെയും ശ്രീഹരിയുടെയും വീട്ടുമുറ്റത്തെത്തുമ്പോൾ ഓരോ ഇതളുകൾ അവർക്കും സമ്മാനിച്ചിരുന്നു. ചിലപ്പോഴൊക്കെ പകരമായി ദേവു പല നിറത്തിലുള്ള വളപ്പൊട്ടുകളും, ശ്രീഹരി ഉരുണ്ടു മിനുസമായ ഗോട്ടികളും തന്നിരുന്നു. പിന്നീട് മുത്തശ്ശിയുടെ കണ്ണിൽ പെടാതെ പൂക്കുലയുമായി വീട്ടിലേക്ക് കടക്കും. അവയുടെ ശേഷിക്കുന്ന ഇതളുകളിലൊന്നെടുത്ത് കണക്കു പുസ്തകത്തിന്റെ പ്രിയപ്പെട്ട പേജിൽ സൂക്ഷിക്കുമായിരുന്നു. ഒരു പക്ഷേ മുത്തശ്ശിയുടെ കണ്ണിൽ പെട്ടാൽ ഭഗവതീടെ സ്വത്ത് കട്ടതിനുള്ള പേടിപ്പെടുത്തലാകും പിന്നീടുണ്ടാവുക. 
ഒഴിവു ദിവസങ്ങളിൽ മറ്റു പണിയൊന്നുമില്ലെങ്കിൽ വീടിനു ചുറ്റും നടന്ന് മുറ്റത്തുള്ള സകല കുഴിയാനകളെയും പെറുക്കിയെടുത്ത് കൈവെള്ളയിൽ വയ്ക്കും. അവ കൈയിൽ ഓടി നടക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയും ...!
അടുക്കളയിൽ നിന്ന് ചിരട്ടയായ ചിരട്ടയൊക്കെ ശേഖരിച്ച് അവയിൽ മണ്ണു കുഴച്ച് അടുപ്പുകൂട്ടിയതും, അതിൽ വച്ചുണ്ടാക്കി എന്നു പറയപ്പെടുന്ന കഞ്ഞീം കറീം എന്റെ കുഴിയാനകൾക്കും  ഉറുമ്പുകൾക്കും മതിയാവോളം വിളമ്പിയതുമെല്ലാം ഇന്നലെയെന്ന പോലെ ഓർക്കുന്നു. അതും മുഷിപ്പിക്കുമ്പോൾ തൊഴുത്തിൽ പോയി കല്ല്യാണി പശുക്കുട്ടിക്ക് തിലകം ചാർത്തുന്നതിനു പുറമേ അവളുടെ തലയ്ക്കിരുവശവും റോസാപ്പൂകൾ കൊണ്ട് അലങ്കരിക്കുന്നതും ശീലമായിരുന്നു. ഒരു സെൽഫിയുടെ അഭാവത്തിൽ ആ ചിത്രങ്ങൾ ഓർമകളിൽ മാത്രമായി ഒതുങ്ങിക്കൂടി.
വീണ്ടും ആ വീടുകാണുമ്പോൾ... ആ വഴികളിലൂടെ നടക്കുമ്പോൾ ... ഓർമകൾ കെട്ടു പൊട്ടിച്ചു വന്നടുക്കുന്നു. മനം കവർന്ന് അവ പിന്നിലേക്കോടിപ്പോവുകയും ചെയ്യുന്നു. ചില ശേഷിപ്പുകൾ എന്നെ വീണ്ടും അവിടേക്കാകർഷിക്കുന്നു. പക്വതയില്ലായ്മയുടെ മധുരം നുണഞ്ഞ് മതിമറന്ന് ജീവിച്ച കാലം... ഒരു മനുഷ്യായുസ് മുഴുവൻ ഓർക്കാനുതകുന്ന വസന്തകാലം ...

"ഓർമകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിന്നിലേക്കോടി മറഞ്ഞിരിക്കാം "

-എൻ.എൻ. കക്കാട് -
സഫലമീ യാത്ര