Wednesday, 11 April 2018

നന്മയുടെ നിഴൽ

           മയക്കം ബാക്കിയാക്കിയ മന്ദത ഒട്ടും തന്നെ ഉണ്ടായിരുന്നില്ല അവളുടെ പുലരികൾക്ക്.നൂറു നൂറ് സ്വപ്നങ്ങളും കുറെയേറെ പദ്ധതികളുമായായിരിക്കും ഓരോ ദിവസവും ഉണരുക. യൗവനകാലത്തിന് ഇത്രയേറെ സൗന്ദര്യവും ഊർജവും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിത് അവളിലൂടെയാണ്.
            ഇന്ന് അതിരാവിലെ ഉണർന്നയുടൻ തന്നെ തലേന്നു വായിച്ചു നിർത്തിയ ലേഖനത്തിന്റെ തുടർ വായനയിലായിരുന്നു അവൾ. വായനയും പ്രഭാതകൃത്യങ്ങളുമൊക്കെ കഴിഞ്ഞ് യോഗ പൂർത്തീകരിക്കുമ്പോഴേക്കും സമയം ആറിനോടടുത്തിട്ടുണ്ടാകും. പിന്നെ അടുക്കളയിൽ 'അതിവേഗം ബഹുദൂരം' എന്ന മട്ടിലൊരു മരണപ്പാച്ചിലാണ്. അടുക്കളപ്പണി കഴിഞ്ഞാൽ പുള്ളിക്കാരി ശാന്തമാകും. ശേഷം വരാന്തയിൽ നിന്ന് കൈയ്യോന്നിയിട്ടു കാച്ചിയ എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ ഇടയ്ക്കൊക്കെചിന്തയിൽ മുഴുകാറുണ്ട്. വർത്തമാനത്തിലേക്ക് തിരിച്ചു വന്ന് പുതുമൊട്ടിട്ട തന്റെ മുല്ലച്ചടികളെ നോക്കി നീട്ടിച്ചിരിക്കും. പിന്നെ ഏറെ സന്തോഷത്തോടെ കുളിക്കാൻ പോകുന്നതു കാണാം.
           കവലയിൽ ബസു കാത്തു നിൽക്കുമ്പോൾ തട്ടുകടയിലെ ദിവാകരൻ ചേട്ടൻ വിളിച്ചു ചോദിച്ചു, "രാധികാ ... ഇന്നൊഴിവായതു കൊണ്ട് 'തണലി'ലേക്ക് പോകുകയാകും അല്ലെ?" ജോലി കിട്ടി ഈ ഗ്രാമത്തിൽ നിയമനം ലഭിക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടി വരാം എന്ന ഉറപ്പു മാത്രമാണ് തണലിലെ വളർത്തമ്മമാർക്ക് രാധിക കൊടുത്തത്.തന്റെ നോവിന് താങ്ങായിരുന്ന ആ അനാഥമന്ദിരത്തോട് അവൾ അത്രയേറെ കടപ്പെട്ടിരിക്കുന്നു.
            ബസിൽ നല്ല തിരക്കുണ്ടായിരുന്നു.പല ജാതിയാൾക്കാർ ... പല പല ലക്ഷ്യങ്ങളുമായി ... കുട്ടികൾ, തൊഴിലാളികൾ, പുരോഹിതൻ, മുക്കുവർ അങ്ങനെയങ്ങനെ ! ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന ജോസഫച്ചൻ തന്റെ ഇടവകയിലോ മതത്തിലോ പെടാത്ത മറ്റൊരു യാത്രക്കാരനു വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിക്കുകയാണ്.
             തണലിലെ കുട്ടിൾ തന്നെ പ്രതീക്ഷിഷിച്ചിരിക്കുകയാകും എന്ന് രാധികയ്ക്കറിയാം. എല്ലാ ഒഴിവു ദിനങ്ങളിലും അങ്ങനെ തന്നെയാണ്. കൈയിൽ ഒരു പിടി മിഠായി അവൾ കരുതിയിരിക്കും. ഒരു ദിനം മുഴുവൻ ആരോരുമില്ലാത്ത്തവർക്ക് എല്ലാമെല്ലാമായി ജീവിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചു.കുട്ടികളുടെ വാർഡൻ നീരജ ചേച്ചിക്ക് ഈ ദിവസങ്ങളിൽ പണി കുറവാണ് . ഒത്തിരി അനാഥ ജന്മങ്ങളുടെ നിറം മങ്ങിയ കുട്ടിക്കാലത്തിന് ചായം പൂശുമ്പോൾ മനസ് നിറയുമെന്നാണ് രാധിക പറയാറ്. ആ സംതൃപ്തി മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു. കുട്ടിപ്പട്ടാളത്തിന്റെ ഒരു കൂട്ടം ആഗ്രഹങ്ങളുടെ സാക്ഷാത്കാരമാണ് രാധികയുടെ വരവിലൂടെ പൂർണമാകുന്നത്.
               ഇന്ന് രാധിക ഒരു എഴുത്തുകാരി കൂടെയാണ്. അവൾക്ക് ഈ ലോകത്തിന് ഒരു പാട് സന്ദേശങ്ങൾ കൊടുക്കാനുണ്ട്. നന്മയ്ക്കു വേണ്ടി പൊരുതാനും മനുഷ്യരൂപം പൂണ്ട ചെകുത്താന്മാരെ മുട്ടുകുത്തിക്കാനും വേണ്ടി അവൾ ഒഴിവു സമയങ്ങളിൽ എഴുത്ത് ശീലമാക്കി. സ്വന്തം കാഴ്ചപ്പാടുകളെ സമൂഹത്തിൽ വിളിച്ചു പറയാൻ അവൾ ഭയന്നില്ല.
             പഴയ വാടക വീട്ടിൽ ഒറ്റക്കാണെങ്കിലും ഒരുപാട് അർത്ഥമുള്ള ജീവിതം ജീവിച്ചാസ്വദിക്കുകയാണവൾ. നന്മയുടെ വളർത്തമ്മയും തിന്മയുടെ ആരാച്ചാരുമായി ഏറെക്കാലം നിലനിൽക്കണമെന്നാണ് അവളുടെ  ആഗ്രഹം.
             അവൾ ഭയക്കുന്നില്ല. കാരണം, കുട്ടിക്കാലം മുതൽക്കേ  സ്ത്രീത്വത്തിന്റെ പേരുപറഞ്ഞ് ജീവിതത്തെ നാലു ചുമരിനുള്ളിൽ തളയ്ക്കാൻ അവൾക്കാരും ഉണ്ടായിരുന്നില്ല. സ്ത്രീകളിൽ കാണേണ്ട ഭവ്യതയുടെ മാറ്റുകൂട്ടാൻ ചിന്തകളെ മനസിനുള്ളിൽ വച്ചു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനും, ആഗ്രഹങ്ങളുടെ വായ മൂടിക്കെട്ടി കടലിലെറിയാനും ആർക്കും അവൾ അവസരം കൊടുത്തതുമില്ല. മനുഷ്യനായി ജനിച്ചു... മനുഷ്യനായി മാത്രം ജീവിക്കുന്നു ...
             സന്ധ്യയോടെ അവൾ മടങ്ങിയെത്തിയിരിക്കുന്നു. നിറമനസോടെ ... പുതിയ കുറെ ആശയങ്ങളും പേറി ...
             പക്ഷെ ... എനിക്കിഷ്ടമാണ് ... അവളെ പിന്തുടരാൻ ... വെളിച്ചത്തിൽ പ്രത്യക്ഷമായും ഇരുട്ടിൽ പരോക്ഷമായും അവളുടെ ഒപ്പം നടക്കുമ്പോൾ എനിക്ക് പൂർണ സംതൃപ്തിയാണ്. മറ്റു നിഴലുകളെക്കാൾ കൂടുതൽ എനിക്കു പറയാനുണ്ട്... നന്മയുടെ നൂറു നൂറു കഥകൾ...! അവളുടെ ചുവടുകൾ ചേർന്നു നടക്കാനും നന്മകൾക്ക് സാക്ഷിയാകാനും എനിക്കു മാത്രമല്ലേ കഴിയുന്നുള്ളു.
              സൂര്യൻ അസ്തമിച്ചിരിക്കുന്നു. രാധിക നൃത്തം ചെയ്യുകയാണ്. വർണശബളമായ ഒരു ദിനത്തിന്റെ മധുരമേറിയ അന്ത്യം. പാതിരാക്കാറ്റും  ഇമ്പമുള്ള ചീവിടിന്റെ ഒച്ചയും അവളോടൊപ്പം  കൂടി... ഞാനും കൂടി ...! സായന്തനത്തിൽ കൺ തുറന്ന മുല്ലമൊട്ടുകളുടെ വാസന വീട്ടിലെങ്ങും പരന്നു. ഏതോ ഒരു മധുര സംഗീതത്തിൽ ലയിച്ച് അവൾ ചുവടുവയ്ക്കുന്നു. ഒപ്പം ഞാനും...!

1 comment: